തൃശൂരിന്റെ സാംസ്കാരിക മുഖമായ പുലിക്കളിക്കെതിരെ കടുത്ത അധിക്ഷേപ പരാമർശവുമായി എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ രംഗത്ത്. പുരുഷന്മാരുടെ രൂപ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുന്ന വലിയൊരു ആഭാസമാണ് പുലിക്കളിയെന്നും, കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ലോകത്തൊരിടത്തും കാണാൻ കഴിയില്ലെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം എം.പി. സുരേഷ് ഗോപി കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ശ്രീരാമന്റെ ഈ വിവാദ പോസ്റ്റ് വന്നതെന്നത് ശ്രദ്ധേയമാണ്.
പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും, ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും ശ്രീരാമൻ തന്റെ കുറിപ്പിൽ പരിഹസിക്കുന്നു. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ ‘ശാര്‍ദൂലവിക്രീഡിതം’ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നാണ് സുബ്രൻ സ്വാമി പറയുന്നതെന്നും, അതാണ് തനിക്കുള്ള ഏക ആശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ഏറ്റുമുട്ടലുകൾക്കും തിരികൊളുത്തിക്കഴിഞ്ഞു.
ALSO READ;ഭാര്യ ഇടനിലക്കാരി, പത്തുലക്ഷം കൈക്കൂലി! കേന്ദ്ര മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് സി.ബി.ഐ പിടിയിൽ
ശ്രീരാമന്റെ ഈ പരാമർശത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, തൃശൂരിന്റെ പാരമ്പര്യവും നാടൻ കലാരൂപവുമായ പുലിക്കളിയെ ഈ രീതിയിൽ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് പുലിക്കളി സംഘങ്ങളും ആരാധകരും വ്യക്തമാക്കിയിട്ടുണ്ട്. കലയെയോ നാടൻ അനുഷ്ഠാനങ്ങളെയോ ഇത്തരത്തിൽ പുച്ഛിച്ചു തള്ളുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശകർ ഉന്നയിക്കുന്നത്.
The post ‘കണ്ടാല്‍ ഓക്കാനം വരും, ലോകത്തൊരിടത്തും ഇല്ലാത്ത ആഭാസം’! പുലിക്കളിയെ അധിക്ഷേപിച്ച് വി.കെ. ശ്രീരാമൻ appeared first on Express Kerala.




