
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള പരസ്യ വെല്ലുവിളികളും വാക്പോരും മുറുകുന്നു. റെയിൽവേ ഡിവിഷൻ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഒലവക്കോട്ടെ ഡിആർഎം ഓഫീസിലേക്ക് നടത്തിയ മാർച്ചുകൾ വൻ സംഘർഷത്തിൽ കലാശിച്ചു.(Palakkad Railway Division Bifurcation Protests DRM Office March Political War Of Words)
കവാടങ്ങൾ ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ റെയിൽവേ ജീവനക്കാർക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് ജീവനക്കാരിൽ ചിലർ മതിൽ ചാടിയാണ് ഓഫീസിനുള്ളിൽ കയറിയത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. അതിനിടെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ വലിയ സംഘർഷമുണ്ടായി. വി.കെ. ശ്രീകണ്ഠൻ എം.പിയാണ് യൂത്ത് കോൺഗ്രസിന്റെ സമരം ഉദ്ഘാടനം ചെയ്തത്.
പ്രതിഷേധങ്ങൾക്കിടയിലും കോൺഗ്രസ് – സി.പി.എം നേതാക്കൾ തമ്മിലുള്ള രൂക്ഷമായ വാക്പോരാണ് പാലക്കാട്ട് ശ്രദ്ധേയമായത്. ബി.ജെ.പിക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ ധൈര്യമുണ്ടെങ്കിൽ എം.പി അനിശ്ചിതകാല നിരാഹാര സമരം നടത്തണമെന്ന് ഡിവൈഎഫ്ഐ സമരവേദിയിൽ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വെല്ലുവിളിച്ചു.
ആണത്തമുണ്ടെങ്കിൽ ബി.ജെ.പിക്കെതിരെ പ്രതിഷേധം ഉയർത്തണമെന്നായിരുന്നു വി.കെ. ശ്രീകണ്ഠൻ എം.പിയുടെ മറുപടി. ബി.ജെ.പിയെ ഭയന്നാണ് ഇവരുടെ രാഷ്ട്രീയ പ്രവർത്തനമെന്നും എം.പിയെ അധിക്ഷേപിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ വിഷയം വലിയ സംഭവമാക്കി മാറ്റി ജനങ്ങളെ പൊട്ടന്മാരാക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്ന് ബി.ജെ.പി വിമർശിച്ചു.
Story Summary
The proposed bifurcation of the Palakkad Railway Division has ignited intense political clashes, with DYFI and Youth Congress organizing protested marches to the DRM office in Olavakkode. The protests led to a heated public exchange between CPM District Secretary E.N. Suresh Babu and V.K. Sreekandan MP.




