വിജയ്ക്ക് ആദ്യ പരീക്ഷണം, മമതയ്ക്ക് നിർണായകം..! അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ്

ആരൊക്കെ ജയിക്കും എന്നതിനൊപ്പം, ഈ ഉപതിരഞ്ഞെടുപ്പ് ആരുടെ രാഷ്ട്രീയ ശക്തിയാണ് അളക്കുന്നത് എന്നതാണ് ഇനി ശ്രദ്ധേയം. മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒക്ടോബർ ആറിനാണ് വോട്ടെടുപ്പ്. ഒക്ടോബർ ഒമ്പതിന് വോട്ടെണ്ണും. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ, തമിഴ്‌നാട്ടിലെ മധുരാന്തകം (എസ്.സി), ധാരാപുരം (എസ്.സി), പുതുച്ചേരിയിലെ തട്ടാൻചാവടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നാഗോൺ ലോക്‌സഭാ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്.
തമിഴ്‌നാട്ടിലെ ഉപതിരഞ്ഞെടുപ്പ് മൂന്ന് മാസം മാത്രം പ്രായമുള്ള വിജയ് സർക്കാരിന്റെ ആദ്യ പരീക്ഷണമാകും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മധുരാന്തകവും ധാരാപുരവും നേരത്തെ എഐഎഡിഎംകെയുടെ സിറ്റിങ് സീറ്റുകളായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്കായി മത്സരിച്ച് വിജയിച്ച എംഎൽഎമാർ രാജിവെച്ച് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതിനാൽ പുതിയ സർക്കാരിന് ജനപിന്തുണ എത്രത്തോളമുണ്ടെന്ന് വിലയിരുത്താനുള്ള അവസരമായും തിരഞ്ഞെടുപ്പ് മാറും.
ALSO READ;ഇന്ത്യൻ അതിർത്തികൾ വളച്ചൊടിച്ചു? പുതിയ യുഎൻ ഭൂപടത്തിൽ അരുണാചൽ പ്രദേശിന്റെയും അക്സായി ചിന്നിന്റെയും ചിത്രീകരണം ശ്രദ്ധ ആകർഷിച്ചത് എന്തുകൊണ്ട്?
പശ്ചിമ ബംഗാളിൽ നന്ദിഗ്രാമിലെ ഉപതിരഞ്ഞെടുപ്പ് മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്കും നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ഒരുപോലെ നിർണായകമാണ്. സുവേന്ദു അധികാരി ഒരു സീറ്റ് ഒഴിഞ്ഞതോടെയാണ് നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. ഭബാനിപുർ നിലനിർത്തിയ ശേഷം നന്ദിഗ്രാമിലെ എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു. ഭബാനിപുരിൽ മമതയെ പരാജയപ്പെടുത്തിയതും സുവേന്ദുവായിരുന്നു. 2021-ലും നന്ദിഗ്രാമിൽ മമതയെ സുവേന്ദു പരാജയപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലുണ്ടായ പിളർപ്പിനിടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നന്ദിഗ്രാമിൽ മമത മത്സരിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. അതേസമയം മുൻ ടിഎംസി നേതാവും ആം ജനത ഉന്നയൻ പാർട്ടി തലവനുമായ ഹുമയൂൺ കബീർ എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് റെജിനഗർ സീറ്റ് ഒഴിവായത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റെജിനഗറിലും നൗഡയിലും കബീർ വിജയിച്ചിരുന്നു.
പുതുച്ചേരിയിൽ മുഖ്യമന്ത്രി കൂടിയായ ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ് അധ്യക്ഷൻ എൻ. രംഗസാമി തട്ടാൻചാവടി നിയമസഭാ മണ്ഡലത്തിലെ അംഗത്വം രാജിവെച്ചതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ്. തട്ടാൻചാവടിക്കും മംഗലത്തിനും മത്സരിച്ച് വിജയിച്ച രംഗസാമി മംഗലം മണ്ഡലം നിലനിർത്തുകയായിരുന്നു. അസമിൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ നാഗോൺ സീറ്റിൽ വിജയിച്ച പ്രദ്യുത് ബോർദോലോയി രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം തമിഴ്‌നാട്ടിൽ അഞ്ച് നിയമസഭാ സീറ്റുകൾ കൂടി ഒഴിവുണ്ടെങ്കിലും അവയുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാകാത്തതിനാൽ അവിടങ്ങളിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ ആറിലെ വോട്ടെടുപ്പും ഒമ്പതിലെ ഫലവും അതുകൊണ്ടുതന്നെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ശ്രദ്ധേയമായ പരീക്ഷണമാകും.
The post വിജയ്ക്ക് ആദ്യ പരീക്ഷണം, മമതയ്ക്ക് നിർണായകം..! അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് appeared first on Express Kerala.

