പൈസ വാരാം..! പുതിയ ബസ് ഇറക്കാൻ സ്‌പോൺസർമാരെ തേടി കെഎസ്ആർടിസി, പണം മുടക്കൂ, പരസ്യവും ചെയ്യാം

ബസ് വാങ്ങാൻ പണം ചെലവാക്കാതെ പുതിയ സർവീസുകൾ തുടങ്ങാൻ കെഎസ്ആർടിസി പുതിയ വഴിയിലേക്ക്. പുതിയ ബസുകൾക്കായി സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സ്പോൺസർഷിപ്പ് ക്ഷണിച്ചിരിക്കുകയാണ് കെഎസ്ആർടിസി. സംസ്ഥാന സർക്കാരിന്റെ പൊതുഗതാഗത കർമ്മപദ്ധതിയുടെ ഭാഗമായാണ് നടപടി. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സി.എസ്.ആർ ഫണ്ടുകൾ, സന്നദ്ധ-സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് പദ്ധതിയുടെ ഭാഗമാകാം.
കെഎസ്ആർടിസിയുടെ ആവശ്യത്തിന് അനുസരിച്ച് 9 മീറ്റർ മുതൽ 15 മീറ്റർ വരെ നീളമുള്ള വിവിധ മോഡലുകളിലുള്ള ബസുകൾ സ്പോൺസർ ചെയ്യാനാകും. എ.സി. പ്രീമിയം, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഷോർട്ട് ഡിസ്റ്റൻസ് ഫാസ്റ്റ് പാസഞ്ചർ, എ.സി. സീറ്റർ, എ.സി. സ്ലീപ്പർ തുടങ്ങിയ വിഭാഗങ്ങളിലുള്ള ബസുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ബസുകൾ സംസ്ഥാനത്തെ ആവശ്യമായ റൂട്ടുകളിലും പ്രദേശങ്ങളിലും വിന്യസിച്ച് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സർവീസ് നടത്തും.
ALSO READ:20,000-ത്തിലേറെ പ്രതികരണങ്ങൾ, പക്ഷേ തെറ്റുതിരുത്തൽ റിപ്പോർട്ടിൽ അതിന്റെ ഗൗരവമുണ്ടോ? സംസ്ഥാനക്കമ്മിറ്റിയിൽ കുറ്റവിചാരണ
സ്പോൺസർ ചെയ്യുന്ന സ്ഥാപനത്തിന്റെയോ സംഘടനയുടെയോ പേര് അല്ലെങ്കിൽ ബ്രാൻഡ് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി ബസുകളിൽ പ്രദർശിപ്പിക്കാനും പരസ്യസാധ്യതകൾ പ്രയോജനപ്പെടുത്താനും അവസരമുണ്ടാകും. ബസിന്റെ പെയിന്റിങ്, ലിവറി, പരസ്യപ്രദർശനം എന്നിവ കെഎസ്ആർടിസിയുടെ നിബന്ധനകൾ അനുസരിച്ചായിരിക്കും. പൊതുഗതാഗത മേഖലയെ പിന്തുണയ്ക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള അവസരമായും പദ്ധതിയെ കെഎസ്ആർടിസി അവതരിപ്പിക്കുന്നു.
ബസ് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിശദമായ വ്യവസ്ഥകളും സാങ്കേതിക മാനദണ്ഡങ്ങളും കെഎസ്ആർടിസി പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും ആവശ്യമായ സഹായത്തിനുമായി കെഎസ്ആർടിസിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവുമാരുമായി ബന്ധപ്പെടാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന പുതിയ ബസുകൾ ആവശ്യമായ സ്ഥലങ്ങളിൽ എത്തുന്നതോടെ കൂടുതൽ യാത്രാസൗകര്യം ഒരുക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.
The post പൈസ വാരാം..! പുതിയ ബസ് ഇറക്കാൻ സ്‌പോൺസർമാരെ തേടി കെഎസ്ആർടിസി, പണം മുടക്കൂ, പരസ്യവും ചെയ്യാം appeared first on Express Kerala.

