നിയമസഭയിലെ ആംഗ്യം വിവാദമായി; സ്റ്റാലിനെ പരിഹസിച്ചെന്ന വിമർശനത്തിന് വിജയ് വിശദീകരണം നൽകി | Vijay


ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നടത്തിയ ശരീരഭാഷ വിവാദത്തിൽ (Vijay). മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ വ്യക്തിപരമായി പരിഹസിക്കുന്ന തരത്തിലായിരുന്നു ആംഗ്യമെന്ന വിമർശനവുമായി ഡിഎംകെയും സിപിഎമ്മും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. വിവാദം ശക്തമായതോടെ വിജയ് വിശദീകരണവുമായി രംഗത്തെത്തി.
നിയമസഭയിൽ മുൻ ഡിഎംകെ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് ഒരു കൈകൊണ്ട് താടി ഉയർത്തിപ്പിടിക്കുന്നതിന് സമാനമായ ആംഗ്യം കാണിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിനിടെ സ്റ്റാലിന്റെ താടിയെല്ലിന് പരിക്കേറ്റ സംഭവത്തെ പരിഹസിക്കുന്നതായിരുന്നു ആംഗ്യമെന്നാണ് വിമർശനം ഉയർന്നത്.
ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന സിപിഎമ്മും സിപിഐയും ഉൾപ്പെടെയുള്ള കക്ഷികളിൽ നിന്നുപോലും വിജയ്‌ക്കെതിരെ വിമർശനമുണ്ടായി. ഉത്തരവാദിത്വമില്ലാത്ത നടപടിയാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം വിമർശിച്ചു. ഒരാളുടെ രൂപത്തെയോ ശാരീരിക സവിശേഷതകളെയോ പരിഹസിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിമർശനം ശക്തമായതിനു പിന്നാലെയാണ് വിജയ് വിശദീകരണം നൽകിയത്. പ്രസംഗത്തിനിടെ തന്റെ ശരീരഭാഷ അറിയാതെ സംഭവിച്ചതാണെന്നും ആരെയും ലക്ഷ്യമിട്ടോ വ്യക്തിപരമായി അധിക്ഷേപിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“മറുപടി പ്രസംഗത്തിനിടെ അറിയാതെ വന്നുപോയ എന്റെ ശരീരഭാഷ യാതൊരുവിധ ഉദ്ദേശ്യത്തോടെയും സംഭവിച്ചതല്ല. അത് ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രവൃത്തിയായി വ്യാഖ്യാനിക്കരുത്,” വിജയ് എക്‌സിൽ കുറിച്ചു.
അതേസമയം, ഡിഎംകെയുടെ മുൻ ഭരണകാലത്തെ അഴിമതിയാരോപണങ്ങൾ നിയമസഭയിൽ ഉന്നയിക്കുന്നതിനിടെയാണ് വിജയ് രൂക്ഷമായ വിമർശനം നടത്തിയത്. പാർട്ടി ഫണ്ടിന്റെ മറവിൽ ഡിഎംകെ വ്യാപകമായ അഴിമതി നടത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത്തരം ആരോപണങ്ങളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞു.
മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവരുടെ പേരുകളും ഇഡി പരാമർശിച്ചിട്ടുണ്ടെന്ന് വിജയ് ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി എം. കരുണാനിധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സർക്കാരിയ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും അദ്ദേഹം നിയമസഭയിൽ ആരോപിച്ചു.
തങ്ങളുടെ മുൻ ഭരണകാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തെടുക്കാൻ ഡിഎംകെ വെല്ലുവിളിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞു. എന്നാൽ, അതിന് മുമ്പ് 1988ലെ ഡിഎംകെ സർക്കാരിന്റെ അഴിമതിയാരോപണങ്ങൾ സംബന്ധിച്ച സർക്കാരിയ കമ്മിഷൻ റിപ്പോർട്ട് പരിശോധിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാലിൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ചില വകുപ്പുകളുമായി ബന്ധപ്പെട്ട ഫയലുകളും പ്രത്യേകിച്ച് ടാസ്മാക് വിഷയവും പരിശോധിച്ചാൽ വലിയ ക്രമക്കേടുകൾ പുറത്തുവരുമെന്നും വിജയ് ആരോപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഫയലുകൾ പുറത്തുവന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും അദ്ദേഹം പറഞ്ഞു.
Story Summary:
TVK leader Vijay faced criticism after a hand gesture during his speech in the Tamil Nadu Assembly was interpreted as a mockery of former Chief Minister M.K. Stalin. After criticism from the DMK, CPI(M) and others, Vijay clarified that the gesture was unintentional and was not directed at anyone personally.

