
ന്യൂഡൽഹി: രാജ്യത്ത് പുതിയ തൊഴിൽ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ഫിക്സഡ് ടേം ജീവനക്കാർക്കും വലിയ നേട്ടം. നിലവിൽ ഗ്രാറ്റുവിറ്റി ലഭിക്കുന്നതിന് അഞ്ച് വർഷത്തെ സേവനം നിർബന്ധമാണെന്ന നിബന്ധനയിലാണ് കരാർ ജീവനക്കാർക്കായി മാറ്റം വരുത്തുന്നത്. എന്നാൽ സ്ഥിരജീവനക്കാരുടെ കാര്യത്തിൽ നിലവിലുള്ള വ്യവസ്ഥകൾ തുടരും.
Also Read: ഇപിഎഫ് വേതന പരിധി പരിഷ്കരിക്കണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നാല് മാസത്തെ സമയപരിധി
പുതിയ നിയമപ്രകാരം ഫിക്സഡ് ടേം അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് തുടർച്ചയായി ഒരു വർഷം സേവനം പൂർത്തിയാക്കിയാൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും. തൊഴിൽ സുരക്ഷിതത്വം കുറഞ്ഞ ഇത്തരം വിഭാഗങ്ങൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമാണ് ഈ നീക്കം നൽകുന്നത്. മുമ്പ് അഞ്ച് വർഷം തികയ്ക്കാത്തതിനാൽ ഇവർക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നഷ്ടമാകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
കരാർ ജീവനക്കാർക്ക് ഇളവ് ലഭിച്ചതോടെ സ്ഥിരനിയമനമുള്ളവർക്കും ഒരു വർഷം കഴിഞ്ഞാൽ ഗ്രാറ്റുവിറ്റി ലഭിക്കുമോ എന്ന സംശയം വ്യാപകമാണ്. എന്നാൽ, സ്ഥിരജീവനക്കാരുടെ കാര്യത്തിൽ നിലവിലുള്ള 5 വർഷം എന്ന പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. സ്ഥിരജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ലഭിക്കാൻ തുടർച്ചയായി 5 വർഷത്തെ സേവനം നിർബന്ധമാണ്. എന്നാൽ, ജോലിയിൽ ഇരിക്കെ മരണം സംഭവിക്കുകയോ അപകടം മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയോ ചെയ്താൽ മാത്രമേ ഈ 5 വർഷം എന്ന പരിധിയിൽ ഇളവ് ലഭിക്കൂ.
Also Read: കരൂർ ദുരന്തം! വിജയ് സിബിഐക്ക് മുന്നിലേക്ക്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
1972-ലെ ‘പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട്’ പ്രകാരം ഒരു സ്ഥാപനത്തിൽ ദീർഘകാലം ജോലി ചെയ്തതിന് തൊഴിലുടമ നൽകുന്ന സാമ്പത്തിക പാരിതോഷികമാണ് ഗ്രാറ്റുവിറ്റി. സാധാരണയായി വിരമിക്കുമ്പോഴോ ജോലിയിൽ നിന്ന് രാജി വെക്കുമ്പോഴോ ആണ് ഈ തുക ലഭിക്കുക. അടിസ്ഥാന ശമ്പളവും (Basic Pay) ക്ഷാമബത്തയും (DA) അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി തുക കണക്കാക്കുന്നത്.
The post കരാർ ജീവനക്കാർക്ക് ഇനി ഒരു വർഷം കഴിഞ്ഞാൽ ഗ്രാറ്റുവിറ്റി; സ്ഥിരജീവനക്കാരുടെ കാര്യത്തിൽ മാറ്റമില്ല: പുതിയ തൊഴിൽ ചട്ടങ്ങൾ appeared first on Express Kerala.



