
വെനസ്വേലയിലെ സൈനിക നടപടിയെച്ചൊല്ലി അമേരിക്കൻ ജനതയ്ക്കിടയിൽ വലിയ ഭിന്നത നിലനിൽക്കുന്നതായി സർവ്വെ ഫലങ്ങൾ. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തടവിലാക്കി ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് റോയിട്ടേഴ്‌സ് – ഇപ്‌സോസ് സർവ്വെ ഫലം പുറത്തുവന്നത്. വെനസ്വേലയിലെ സൈനിക നീക്കത്തെ 33 ശതമാനം അമേരിക്കക്കാർ മാത്രമാണ് പിന്തുണയ്ക്കുന്നത്. 72 ശതമാനം പേരും അമേരിക്ക വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളിൽ അമിതമായി ഇടപെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. റിപ്പബ്ലിക്കൻമാരിൽ 65 ശതമാനം പേരും ട്രംപിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, ഡെമോക്രാറ്റുകളിൽ വെറും 11 ശതമാനം പേർ മാത്രമാണ് പിന്തുണ നൽകിയത്. ഇത്രയധികം വിവാദങ്ങൾക്കിടയിലും ഡോണൾഡ് ട്രംപിനുള്ള ജനപിന്തുണ 42 ശതമാനമായി വർദ്ധിച്ചു. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
അമേരിക്കൻ സൈന്യം തടവിലാക്കിയ നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മഡൂറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും താനാണ് ഇപ്പോഴും വെനസ്വേലയുടെ ഔദ്യോഗിക പ്രസിഡന്റ് എന്നും മഡൂറോ പരിഭാഷകൻ മുഖേന കോടതിയോട് പറഞ്ഞു. കേസ് മാർച്ച് 17-ലേക്ക് കോടതി മാറ്റി വെച്ചു.
Also Read: നൃത്തം ചെയ്തതിന് ജയിൽശിക്ഷയോ? ട്രംപിനെ പ്രകോപിപ്പിച്ചത് വെനിസ്വേലൻ പ്രസിഡന്റിന്റെ ഈ ‘ധിക്കാരമോ’?
അരാജകത്വം നിലനിൽക്കുന്ന വെനസ്വേലയിൽ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു. മഡൂറോയുടെ കുടുംബം ഡെൽസിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ‘ടൈഗർ’ എന്നറിയപ്പെടുന്ന ഡെൽസി റോഡ്രിഗസ്, അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
The post വെനസ്വേലൻ അധിനിവേശത്തിൽ അമേരിക്കയിൽ ഭിന്നാഭിപ്രായം; സൈനിക നടപടിയെ അനുകൂലിക്കുന്നത് 33% appeared first on Express Kerala.



