
ഇന്ത്യയുടെ സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂർ’ തടയാൻ പാകിസ്താൻ അമേരിക്കയുടെ ഇടപെടൽ തേടിയതായി വെളിപ്പെടുത്തൽ. അമേരിക്കയുടെ വിദേശ ഏജന്റ് രജിസ്ട്രേഷൻ ആക്ടിന് കീഴിൽ ഫയൽ ചെയ്ത ഔദ്യോഗിക രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. സഹായത്തിന് പ്രതിഫലമായി രാജ്യത്ത് കൂടുതൽ നിക്ഷേപ അവസരങ്ങളും നിർണ്ണായക ധാതുക്കളുടെ ഖനനത്തിന് പ്രത്യേക അനുമതിയും നൽകാമെന്ന് പാകിസ്താൻ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്തതായും രേഖകൾ വ്യക്തമാക്കുന്നു.
പാക് അനുകൂല നിയമ സ്ഥാപനമായ ‘സ്‌ക്വയർ പാറ്റൺ ബോഗ്സ്’ പുറത്തുവിട്ട പട്ടിക പ്രകാരം, പാക് നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും അമ്പതിലധികം തവണയാണ് അമേരിക്കൻ അധികൃതരെ ബന്ധപ്പെട്ടത്. ഇമെയിലുകൾ, ഫോൺ കോളുകൾ എന്നിവയ്ക്ക് പുറമെ അമേരിക്കൻ ഉദ്യോഗസ്ഥരുമായും മാധ്യമങ്ങളുമായും നേരിട്ടുള്ള കൂടിക്കാഴ്ചകൾക്കും പാകിസ്താൻ സമ്മർദ്ദം ചെലുത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ഇന്ത്യയെ ചർച്ചകൾക്ക് പ്രേരിപ്പിക്കാൻ അമേരിക്ക മധ്യസ്ഥത വഹിക്കണമെന്നും പാകിസ്താൻ ഔദ്യോഗികമായി അഭ്യർത്ഥിച്ചതായുമാണ് പുതിയ രേഖകൾ വെളിപ്പെടുത്തുന്നുത്.
അമേരിക്കയിൽ തങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കാൻ ഏപ്രിൽ, മെയ് മാസങ്ങളിൽ പാകിസ്താൻ ലോബിയിങ്ങിനായി വൻതുക ചിലവഴിച്ചതായി ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കയുടെ താല്പര്യത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് അമേരിക്കയുടെ സാന്നിധ്യം അനിവാര്യമാണെന്നുമാണ് പാകിസ്താൻ ഇപ്പോൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ആക്രമണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താൻ അമേരിക്ക സഹകരിക്കണമെന്നാണ് പാകിസ്താന്റെ പ്രധാന ആവശ്യം. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, സിന്ധു നദീജല കരാർ, കശ്മീർ തർക്കം തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ച നടത്താൻ പാകിസ്താൻ തയ്യാറാണെന്നും ഇതിന് ഒരു മൂന്നാം കക്ഷിയുടെ മധ്യസ്ഥത അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജമ്മു കശ്മീർ പ്രശ്‌നം പരിഹരിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രകടിപ്പിച്ച സന്നദ്ധതയെ പാകിസ്താൻ അഭിനന്ദിച്ചു. ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷമുള്ള സാഹചര്യത്തിൽ അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നു. ലോകത്തിലെ വലിയ യുവജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ പാകിസ്താനിലെ സാമ്പത്തിക വളർച്ചാ സാധ്യതകൾ അമേരിക്കയ്ക്ക് വലിയ വാഗ്ദാനമാണെന്നും, ഇരുരാജ്യങ്ങളും തമ്മിൽ വ്യക്തമായ അജണ്ടയോടെ മുന്നോട്ട് പോകണമെന്നും പുറത്തിറക്കിയ ഔദ്യോഗിക രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് ഭരണകൂടത്തിലേക്ക് വേഗത്തിൽ പ്രവേശനം ഉറപ്പാക്കാൻ അമേരിക്കയിലെ ആറ് പ്രമുഖ ലോബിയിങ് സ്ഥാപനങ്ങളുമായി അഞ്ച് മില്യൺ ഡോളറിന്റെ (ഏകദേശം 42 കോടി രൂപ) വാർഷിക കരാറുകളിൽ പാകിസ്താൻ ഒപ്പുവെച്ചതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നീക്കങ്ങൾ പാകിസ്താന് ഫലം നൽകുന്നുവെന്നാണ് സൂചനകൾ. ‘സെയിഡൻ ലോ എൽഎൽപി’യുമായി കരാർ ഒപ്പിട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വൈറ്റ് ഹൗസിൽ സ്വീകരിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജാവലിൻ അഡൈ്വസേഴ്സ് വഴിയാണ് ഈ നിർണ്ണായക കരാറുകൾ പാകിസ്താൻ ഉറപ്പിച്ചത്.
The post ‘ഓപ്പറേഷൻ സിന്ദൂർ’; ഇന്ത്യയെ തടയാൻ 50 തവണ അമേരിക്കയോട് യാചിച്ച് പാകിസ്താൻ; രഹസ്യരേഖകൾ പുറത്ത് appeared first on Express Kerala.



