
ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിനെത്തുടർന്നുള്ള വിവാദങ്ങൾ പുതിയ തലത്തിലേക്ക്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ റിലീസ് ചെയ്തതിന് പിന്നാലെ ഐപിഎല്ലിന് ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് അനിശ്ചിതകാല വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചതും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
വിഷയത്തിൽ പ്രതികരണവുമായി ബംഗ്ലാദേശ് താരം തൻസിം സാക്കിബ് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. മുസ്തഫിസുറിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടാകാമെന്നാണ് തൻസിം സംശയം പ്രകടിപ്പിക്കുന്നത്. “മുസ്തഫിസുറിനെ എന്തിനാണ് ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതെന്ന് വ്യക്തമല്ല. രാഷ്ട്രീയ കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാം. എന്നാൽ ക്രിക്കറ്റും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കാതിരിക്കുന്നതാണ് നല്ലത്,” തൻസിം പറഞ്ഞു.
Also Read: ഇന്ത്യക്ക് വൻ തിരിച്ചടി! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ പാകിസ്ഥാനും പിന്നിൽ; ഓസ്‌ട്രേലിയ ഒന്നാമത്
ഭാവിയിൽ ഐപിഎല്ലിൽ പങ്കെടുക്കുന്ന കാര്യത്തിൽ കളിക്കാർക്ക് ആശങ്കയുണ്ടെന്നും തൻസിം കൂട്ടിച്ചേർത്തു. അടുത്ത വർഷം ലേലത്തിനായി പേര് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഏജന്റുമാരുമായും രാജ്യത്തെ അധികൃതരുമായും ആലോചിക്കുമെന്നും താരം വ്യക്തമാക്കി. ഐപിഎല്ലും ബംഗ്ലാദേശ് ക്രിക്കറ്റും തമ്മിലുള്ള ബന്ധം വഷളാകുന്നത് വരാനിരിക്കുന്ന ടൂർണമെന്റുകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ.
The post ക്രിക്കറ്റിൽ രാഷ്ട്രീയക്കളി! മുസ്തഫിസുറിനെ പുറത്താക്കിയതിൽ ആഞ്ഞടിച്ച് തൻസിം സാക്കിബ് appeared first on Express Kerala.



