
മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് വയസ്സുകാരിയുടെ മാല മോഷ്ടിച്ചു. ചെമ്പ്ര സ്വദേശികളായ സൈഫുദ്ദീൻ റിസ്വാന ഷെറിൻ ദമ്പതികളുടെ മകൾ ഷംസ ഷഹദിന്റെ മുക്കാൽ പവൻ സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച അർധരാത്രിയോടെ ആശുപത്രിയിലെ മൂന്നാം നിലയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിലായിരുന്നു സംഭവം.
പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി രാത്രി പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് നിർത്താതെ കരഞ്ഞപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. അമ്മ റിസ്വാന ഉണർന്നു നോക്കിയപ്പോൾ കുട്ടിയുടെ കഴുത്തിൽ മാല പൊട്ടിച്ചെടുത്തതിനെ തുടർന്നുണ്ടായ ചുവന്ന പാടുകൾ കണ്ടെത്തി. വാർഡിൽ ലൈറ്റ് അണയ്ക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നിട്ടും സംഭവം നടന്ന സമയത്ത് ലൈറ്റുകൾ അണച്ചിട്ടിരിക്കുകയായിരുന്നു എന്ന് മാതാവ് പറഞ്ഞു.
Also Read: ചേർത്തലയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരുക്ക്
പ്രവേശന കവാടത്തിലെ ക്യാമറയിൽ വൈകുന്നേരം കുട്ടി തിരികെ വരുമ്പോൾ മാല കഴുത്തിലുള്ളതായി വ്യക്തമാണ്. രോഗികളും കൂട്ടിരിപ്പുകാരും വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപയോഗിക്കുരുതെന്നും അത്തരം സാധനസാമഗ്രികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കേണ്ടതെന്നും, രോഗികളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാലാണ് വാര്‍ഡുകളില്‍ സി.സി.ടി വി സ്ഥാപിക്കാത്തതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post ഉറക്കത്തിനിടെ കുഞ്ഞ് കരഞ്ഞു, അമ്മ നോക്കിയപ്പോൾ കഴുത്തിൽ പാടുകൾ; തിരൂർ ജില്ലാ ആശുപത്രിയിൽ മാല മോഷണം appeared first on Express Kerala.



