
ബംഗ്ലാദേശ് പേസർ മുസ്തഫിസുര്‍ റഹ്‌മാന്‍ വീണ്ടും ഐപിഎല്ലിൽ കളിക്കാനെത്തുമെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ പ്രതികരണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമീനുള്‍ ഇസ്ലാം ബുള്‍ബുള്‍ രംഗത്തെത്തി. ഇത്തരം വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മുസ്തഫിസുരിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതിന് പിന്നാലെ, ലോകകപ്പ് കളിക്കാനായി താരം ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടിലായിരുന്നു ബംഗ്ലാദേശ്. ഇതിന് പിന്നാലെ രാജ്യത്ത് ഐപിഎൽ സംപ്രേക്ഷണം വിലക്കുകയും ചെയ്തിരുന്നു.
Also Read: ഹർമനും സ്മൃതിയും വീണ്ടും കളിക്കളത്തിൽ! വനിതാ പ്രീമിയർ ലീഗിന് ഇന്ന് തിരിതെളിയും
ബംഗ്ലാദേശ് നിലപാട് കടുപ്പിച്ചതോടെ, മുസ്തഫിസുരിനെ ഐപിഎല്ലിലേക്ക് വീണ്ടും തിരിച്ചെടുക്കാമെന്ന ഓഫർ ബിസിസിഐ മുന്നോട്ടുവച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിസിബി പ്രസിഡന്റ് വിശദീകരണവുമായി രംഗത്തെത്തിയത്.
“മുസ്തഫിസുരിനെ ഐപിഎല്ലിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായോ അനൗദ്യോഗികമായോ—രേഖാമൂലമോ വാക്കാലോ—ഒരു ചർച്ചയും നടന്നിട്ടില്ല. ബിസിബിയിലും ഇക്കാര്യം ചർച്ചയായിട്ടില്ല. അടിസ്ഥാനരഹിതമായ വാർത്തകളാണ് പ്രചരിക്കുന്നത്,” എന്നാണ് അമീനുള്‍ ഇസ്ലാം ബുള്‍ബുള്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
The post മുസ്തഫിസുര്‍ ഐപിഎല്ലില്‍ കളിക്കുമോ?; തിരിച്ചുവിളിച്ചെന്ന അഭ്യൂഹങ്ങളില്‍ ബിസിബി പ്രസിഡന്റിന്റെ പ്രതികരണം appeared first on Express Kerala.



