
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഡിജിറ്റൽ അറസ്റ്റിൽ പെട്ട് പ്രായമായ ദമ്പതികൾക്ക് 15 കോടി രൂപ നഷ്ടപ്പെട്ടു. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ താമസിക്കുന്ന ഡോ. ഓം തനേജ (81), ഭാര്യ ഡോ. ഇന്ദിര തനേജ (77) എന്നിവരാണ് അതിനൂതനമായ സൈബർ തട്ടിപ്പിന് ഇരയായത്. ഏകദേശം 48 വർഷത്തോളം അമേരിക്കയിൽ ഐക്യരാഷ്ട്രസഭയിൽ സേവനമനുഷ്ഠിച്ച ശേഷം 2015-ലാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയത്. ഡിസംബർ 24-ന് ആരംഭിച്ച തട്ടിപ്പ് ജനുവരി 9 വരെ നീണ്ടുനിന്നു.
ട്രായ് ഉദ്യോഗസ്ഥരെന്നും മുംബൈ പോലീസെന്നും വ്യാജേനയാണ് തട്ടിപ്പുകാർ ഇവരെ സമീപിച്ചത്. ദമ്പതികളുടെ മൊബൈൽ നമ്പറുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്നുണ്ടെന്നും പറഞ്ഞ് ഭയപ്പെടുത്തിയാണ് ഇവരെ ഡിജിറ്റൽ അറസ്റ്റിലാക്കിയത്. 17 ദിവസത്തോളം വീഡിയോ കോളുകളിലൂടെ ഇവരെ നിരന്തരം നിരീക്ഷിക്കുകയും ആരുമായും ബന്ധപ്പെടാൻ അനുവദിക്കാതെ മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്തു. പണം സുരക്ഷിതമായി സർക്കാരിന്റെ വെരിഫിക്കേഷൻ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന വ്യാജേന 14.85 കോടി രൂപയാണ് എട്ടു തവണകളായി തട്ടിയെടുത്തത്.
Also Read: 3 മന്ത്രിസ്ഥാനം, 38 സീറ്റുകൾ; ഡിഎംകെയ്ക്ക് മുന്നിൽ കടുത്ത നിബന്ധനകളുമായി കോൺഗ്രസ്
ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരിക്കാൻ ദമ്പതികൾ എന്തൊക്കെ പറയണമെന്ന് പോലും തട്ടിപ്പുകാർ മുൻകൂട്ടി പഠിപ്പിച്ചിരുന്നു. ജനുവരി 10-ന് പണം തിരികെ ലഭിക്കുമെന്നും അതിനായി പോലീസ് സ്റ്റേഷനിൽ പോകണമെന്നും തട്ടിപ്പുകാർ പറഞ്ഞതിനെത്തുടർന്ന് സ്റ്റേഷനിലെത്തിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ യൂണിറ്റായ ഐ.എഫ്.എസ്.ഒ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രായമായവരെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
The post കൈവിട്ടത് ജീവിതസമ്പാദ്യം; സൈബർ തട്ടിപ്പിനിരയായി ഡൽഹിയിലെ പ്രവാസി ദമ്പതികൾ, നഷ്ടം 15 കോടി appeared first on Express Kerala.



