
അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും ചരിത്രം കുറിച്ചുകൊണ്ട് വിരാട് കോഹ്‌ലി തന്റെ അശ്വമേധം തുടരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 28,000 റൺസ് എന്ന അപൂർവ്വ നാഴികക്കല്ല് പിന്നിട്ട താരം, ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ബാറ്ററായി മാറി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്‌ലി ഇതോടെ മറികടന്നത്.
തന്റെ 624-ാം ഇന്നിംഗ്‌സിലാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിൻ ടെണ്ടുൽക്കർ 644 ഇന്നിംഗ്‌സുകളിൽ നിന്നും കുമാർ സംഗക്കാര 666 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് ഈ ക്ലബ്ബിൽ ഇടംപിടിച്ചിരുന്നത്. കരിയറിലെ മൊത്തം റൺസ് വേട്ടയിൽ ഇപ്പോൾ സച്ചിന് തൊട്ടുപിന്നാലെയാണ് കോഹ്‌ലിയുടെ സ്ഥാനം.
Also Read: പന്തിന് പിന്നാലെ സുന്ദറും പുറത്തേക്ക്; ന്യൂസിലാൻഡ് പരമ്പരയിൽ ഇന്ത്യക്ക് വീണ്ടും പരിക്ക് പ്രഹരം
റെക്കോർഡ് നേട്ടത്തിന് പിന്നാലെ വികാരാധീനനായാണ് വിരാട് കോഹ്‌ലി പ്രതികരിച്ചത്. തന്റെ ക്രിക്കറ്റ് യാത്ര ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും ഇത്രയധികം ആളുകൾക്ക് സന്തോഷം നൽകാൻ കഴിഞ്ഞതിൽ താൻ നന്ദിയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു. ടീമിലെത്തിയ കാലം മുതൽ ഇന്നത്തെ നിലയിലേക്ക് വളരാൻ വലിയ കഠിനാധ്വാനം വേണ്ടിവന്നു. ഓരോ നേട്ടങ്ങളെയും ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
മത്സരത്തിൽ 91 പന്തിൽ 93 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിക്കാനും കോഹ്‌ലിക്ക് കഴിഞ്ഞു. താൻ ഇപ്പോൾ റെക്കോർഡുകളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
The post ഇതൊരു സ്വപ്നയാത്ര; റെക്കോർഡ് നേട്ടത്തിന് പിന്നാലെ മനസ്സ് തുറന്ന് ‘കിംഗ്’ കോഹ്‌ലി appeared first on Express Kerala.



