
പനാജി: കൊവിഡ് മഹാമാരിക്ക് ശേഷം ഗോവയുടെ വിനോദസഞ്ചാര മേഖല കരുത്തുറ്റ തിരിച്ചുവരവ് നടത്തുന്നു. 2025-ന്റെ ആദ്യ ആറു മാസങ്ങളിൽ (ജനുവരി മുതൽ ജൂൺ വരെ) ഒരു കോടിയോളം സഞ്ചാരികളാണ് ഗോവയിലെത്തിയത്. സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 54.55 ലക്ഷം സഞ്ചാരികൾ രജിസ്റ്റർ ചെയ്തു. ഇതിൽ 51.84 ലക്ഷം പേർ ആഭ്യന്തര സഞ്ചാരികളും 2.71 ലക്ഷം പേർ വിദേശികളുമാണ്. ഏറ്റവും കൂടതൽ സന്ദർശകർ എത്തിയത് ജനുവരിയിലായിരുന്നു.
നവീകരിച്ച മനോഹർ അന്താരാഷ്ട്ര വിമാനത്താവളവും സംസ്ഥാനത്തെ മെച്ചപ്പെട്ട റോഡ് സൗകര്യങ്ങളും വിനോദസഞ്ചാരികളെ ആകർഷിച്ചു. വിദേശ രാജ്യങ്ങളിൽ നടത്തിയ പ്രദർശനങ്ങളും നൂതനമായ ടൂറിസം ക്യാമ്പെയ്നുകളും മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയെന്നും ടൂറിസം ഡയറക്ടർ കേദാര്‍ നായിക് വ്യക്തമാക്കി. സഞ്ചാരികളുടെ എണ്ണത്തിൽ മൊത്തത്തിൽ വർദ്ധനവുണ്ടായെങ്കിലും വിദേശ സന്ദർശകരുടെ കാര്യത്തിൽ ഇടിവ് പ്രകടമാണ്.
Also Read: അമേരിക്കയുടെ തീരുവ വർധന; തമിഴ്നാട്ടിൽ 30 ലക്ഷം പേർക്ക് തൊഴിൽനഷ്ട ഭീഷണിയെന്ന് ധനമന്ത്രി
2017-ൽ 8.9 ലക്ഷം വിദേശികൾ എത്തിയ സ്ഥാനത്ത് 2025-ൽ ഇത് 5.2 ലക്ഷം മാത്രമാണ്. 2017-ൽ 1,024 ചാർട്ടർ വിമാനങ്ങൾ ഗോവയിൽ എത്തിയെങ്കിൽ 2025-ൽ ഇത് വെറും 189 ആയി ചുരുങ്ങി. ഇത് വിദേശ ടൂറിസം വരുമാനത്തെ ബാധിക്കുന്നുണ്ട്. എങ്കിലും, കൊവിഡിന് ശേഷം ടൂറിസം മേഖല നേരിട്ട പ്രതിസന്ധികളെ മറികടക്കാൻ ഈ മുന്നേറ്റം ഗോവയെ സഹായിക്കുമെന്ന് ടൂറിസം ഡയറക്ടർ കേദാർ നായിക് വ്യക്തമാക്കി.
The post ഗോവയിൽ വിനോദസഞ്ചാര കുതിപ്പ്; 2025-ന്റെ ആദ്യ പകുതിയിൽ എത്തിയത് ഒരു കോടി സഞ്ചാരികൾ appeared first on Express Kerala.



