
ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ കേരള ഹൈക്കോടതി ഞെട്ടൽ രേഖപ്പെടുത്തി. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. വിഷയത്തിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് മേധാവിയോട് കോടതി ഉത്തരവിട്ടു. ഈ അന്വേഷണ റിപ്പോർട്ട് നേരിട്ട് ഹൈക്കോടതിക്ക് മാത്രം സമർപ്പിക്കണമെന്നും ജസ്റ്റിസുമാർ നിർദ്ദേശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്‌പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. നെയ്യ് വിൽപ്പനയിലെ തുക ബോർഡ് അക്കൗണ്ടിലേക്ക് മാറ്റുന്നതിൽ ഇദ്ദേഹത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ശബരിമല പോലെയുള്ള പവിത്രമായ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ഇത്തരം അഴിമതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
Also Read: 21ന് സിനിമാ പണിമുടക്ക്! തിയേറ്ററുകൾ അടച്ചിടും, ഷൂട്ടിംഗ് തടസ്സപ്പെടും; സർക്കാരിനെതിരെ സിനിമാ സംഘടനകൾ
നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത തീർത്ഥാടകർക്കായി 100 രൂപ നിരക്കിൽ 100 മില്ലി ലിറ്റർ പാക്കറ്റുകളിലായാണ് ആടിയ ശിഷ്ടം നെയ്യ് വിൽക്കുന്നത്. ടെംപിൾ സ്‌പെഷൽ ഓഫിസർ ഏറ്റുവാങ്ങി കൗണ്ടറുകൾ വഴി വിതരണം ചെയ്യുന്ന ഈ നെയ്യിന്റെ കണക്കുകളിൽ ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് കൃത്രിമം പുറത്തുവന്നത്. ഭക്തർ നൽകുന്ന പണം ഉദ്യോഗസ്ഥർ തട്ടിയെടുത്തത് അതീവ ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, കൃത്യമായ സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
The post ശബരിമല നെയ്യ് വിൽപ്പനയിലെ ക്രമക്കേട്; ഞെട്ടൽ രേഖപ്പെടുത്തി ഹൈക്കോടതി, പ്രത്യേക അന്വേഷണത്തിന് ഉത്തരവ് appeared first on Express Kerala.



