
ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്ന നടപടി തികച്ചും അവസരവാദപരമാണെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ലോകശ്രദ്ധയാകർഷിക്കുന്ന വികസന പ്രവർത്തനങ്ങളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുമ്പോൾ, അതിനെ തകർക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനൊപ്പം ചേരാനുള്ള തീരുമാനം ഖേദകരമാണ്. പാർട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന പതിനായിരക്കണക്കിന് സാധാരണക്കാരാണ് ഐഷാ പോറ്റിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്. അധികാരത്തിലിരുന്ന കാലത്ത് അവരെയും പാർട്ടിയെയും വേട്ടയാടിയവരുടെ അടുത്തേക്കാണ് ഇപ്പോൾ പോയിരിക്കുന്നതെന്നും ഇതിന്റെ പ്രത്യാഘാതം സാവകാശം അവർക്ക് ബോധ്യപ്പെടുമെന്നും സിപിഎം വ്യക്തമാക്കി.
രണ്ട് തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് എംഎൽഎയായും ഐഷാ പോറ്റിയെ ഉയർത്തിക്കൊണ്ടുവന്നത് സിപിഎമ്മും ഇടതുപക്ഷവുമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. 19 വർഷക്കാലം എംഎൽഎയായും പാർട്ടി ജില്ലാ കമ്മിറ്റി അംഗമായും മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിക്കാൻ അവർക്ക് അവസരം നൽകി. ഇതിന് പുറമെ കേരള ബാർ കൗൺസിൽ അംഗമായി സർക്കാർ നിയമിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് അവർ സ്ഥിരമായി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും സിപിഎം ആരോപിച്ചു.
Also Read: തമിഴ്നാട്ടിൽ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി; ജനുവരി 23-ന് എത്തും
സംഘടനാ പ്രവർത്തനത്തിൽ സജീവമാകണമെന്ന് പലതവണ പാർട്ടി നേതാക്കൾ നേരിട്ട് ആവശ്യപ്പെട്ടിട്ടും ശാരീരികവും കുടുംബപരവുമായ കാരണങ്ങൾ പറഞ്ഞ് അവർ വിട്ടുനിൽക്കുകയായിരുന്നു. അധികാരമുള്ളപ്പോൾ പാർട്ടിയോടൊപ്പം നിൽക്കുകയും ഇല്ലാത്തപ്പോൾ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ഒരു ഇടതുപക്ഷ പ്രവർത്തകയ്ക്ക് ചേർന്ന നിലപാടല്ല. പാർട്ടിയുടെയും പ്രവർത്തകരുടെയും കഠിനാധ്വാനത്തിലൂടെ ലഭിച്ച സ്ഥാനമാനങ്ങൾ മറന്നുകൊണ്ടുള്ള ഈ കൂടുമാറ്റം ജനാധിപത്യ മതേതര വിശ്വാസികളോടുള്ള വഞ്ചനയാണെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
The post അധികാരമുള്ളപ്പോൾ കൂടെനിന്നു, ഇപ്പോൾ വഞ്ചിച്ചു; ഐഷാ പോറ്റിയുടേത് അവസരവാദ നിലപാടെന്ന് സിപിഎം appeared first on Express Kerala.



