
1997-ൽ സ്ഥാപിതമായത് മുതൽ കുവൈത്തിൽ ഇതുവരെ ചെറുതും ഇടത്തരവുമായ 1,400-ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) ഡയറക്ടർ ഡോ. ഫൈസൽ അൽ-ഹുമൈദാൻ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഒമ്പത് ഫീൽഡ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് വഴിയാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്. പ്രാദേശിക ഭൂചലനങ്ങൾക്ക് പുറമെ ആഗോളതലത്തിലുള്ള പ്രകമ്പനങ്ങളും 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും, ഷുവൈഖിലെ ആസ്ഥാനത്തുള്ള സെൻട്രൽ സീസ്മിക് ഡാറ്റ അനാലിസിസ് സെന്ററിലാണ് ഇവ വിശകലനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്ര ഗവേഷണ രംഗത്ത് 2024-25 കാലയളവിൽ വലിയ പുരോഗതി കൈവരിക്കാൻ KISR-ന് സാധിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊർജ്ജം, ജലം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രായോഗിക പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ആഗോള റാങ്കിംഗുകളിലും സ്ഥാപനം മികവ് പുലർത്തുന്നു. ഗവേഷണ മികവിനുള്ള ‘സിമാഗോ’ റാങ്കിംഗിൽ ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും പ്രാദേശിക തലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞു. രാജ്യത്തെ മുൻനിര ഗവേഷണ കേന്ദ്രമെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ഈ നേട്ടങ്ങൾ സഹായിച്ചുവെന്ന് ഡോ. ഫൈസൽ അൽ-ഹുമൈദാൻ കൂട്ടിച്ചേർത്തു.
The post കുവൈത്തിൽ ഇതുവരെ 1400ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് appeared first on Express Kerala.



