
സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ദിവസവേതനം കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിയെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ രംഗത്തെത്തി. ജയിലിലുള്ളത് പാവങ്ങളാണെന്നും പല സാഹചര്യങ്ങൾ കൊണ്ട് കുറ്റവാളികളായി മാറിയവർക്ക് ജയിലിനുള്ളിലെ അത്യാവശ്യ കാര്യങ്ങൾക്കായി ഈ കൂലി ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നടത്തിയത് കാലോചിതമായ പരിഷ്കാരമാണെന്നും ഇതിനെ എതിർക്കുന്നത് തെറ്റായ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴു വർഷത്തിന് ശേഷം നടപ്പിലാക്കിയ ഈ വർധനവോടെ രാജ്യത്ത് തടവുകാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനമായി കേരളം മാറി. ജയിൽ വകുപ്പ് 350 രൂപയായി വർധിപ്പിക്കാനാണ് ശുപാർശ ചെയ്തതെങ്കിലും സർക്കാർ അത് 620 രൂപയായാണ് ഉയർത്തിയത്.
പുതിയ ഉത്തരവ് പ്രകാരം സ്കിൽഡ് വിഭാഗത്തിന്റെ ശമ്പളം 168 രൂപയിൽ നിന്ന് 620 രൂപയായും, സെമി സ്കിൽഡ് വിഭാഗത്തിന്റേത് 153-ൽ നിന്ന് 560 രൂപയായും, അൺ സ്കിൽഡ് വിഭാഗത്തിന്റേത് 127-ൽ നിന്ന് 530 രൂപയായുമാണ് വർധിപ്പിച്ചത്. സുപ്രീംകോടതി വിധി പ്രകാരം തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള ഈ തുകയിൽ നിന്ന് 30 ശതമാനം വിക്ടിം കോമ്പൻസേഷനിലേക്ക് (ഇരകൾക്കുള്ള നഷ്ടപരിഹാരം) മാറ്റും. ബാക്കി തുകയിൽ 25 ശതമാനം ജയിലിലെ കാന്റീൻ ചെലവുകൾക്കും 50 ശതമാനം തടവുകാരുടെ കുടുംബത്തിനും അയക്കാം. അവശേഷിക്കുന്ന 25 ശതമാനം തുക തടവുകാരൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കൈമാറാനായി മാറ്റിവയ്ക്കുമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
The post വേതന വർധനവിനെ എതിർക്കുന്നത് തെറ്റ്; ജയിലിലെ പരിഷ്കാരം കാലോചിതമെന്ന് ഇ.പി. ജയരാജൻ appeared first on Express Kerala.



