കാറളം സ്വദേശിനിയായ യുവതിയുടെ ചികിത്സക്കായി കാരുണ്യ യാത്രയുമായി ദേവമാതാ ബസ് ; ഒരു ദിവസത്തെ കളക്ഷൻ നൽകി സ്വകാര്യ ബസ്സുടമ മാതൃകയായി.
ഇരിങ്ങാലക്കുട : കാറളം -ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ദേവമാതാ ബസിന്റെ ഉടമ കുരുതുകുളങ്ങര ആൻ്റോയാണ് ഒരു ദിവസത്തെ കളക്ഷൻ തുക മുഴുവൻ ഇരു വൃക്കകളും തകരാറിലായ കാറളം സ്വദേശിനി വി ഐ ഷെറീനക്ക് നൽകിയത്. ഷെറീനയുടെ അമ്മ ഐഷാബിയാണ് വൃക്ക നൽകുന്നത്. നിർധന കുടുംബത്തിലെ അംഗമാണ് ഷെറീന. കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ നിർവഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസീന സജയൻ,ചികിത്സ സഹായ നിധി കൺവീനർ കെ.ബി. ഷമീർ, പഞ്ചായത്ത് അംഗങ്ങളായ അനീഷ് ശശിധരൻ, പ്രീത, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ, ശ്രീകുമാർ, എൻ.കെ. ഉദയപ്രകാശ്, ബാസ്റ്റിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.




