ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരിച്ച ജുവിന്റെയും ഗുരുതരാവസ്ഥയിലുള്ള അനന്തുവിന്റെയും കുടുംബത്തിന് സാമ്പത്തികസഹായം ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സമരം; പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് വിമർശനം.
ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി ജൂവിൻ മരിക്കുകയും മറ്റൊരു വിദ്യാർത്ഥിയായ അനന്തുവിന് ഗുരുതരമായ പരിക്കേറ്റതിൽ കുറ്റക്കാരായവരെ കർശന നിയമ നടപടികൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും അവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാറിൽ നിന്നും സാമ്പത്തിക സഹായം ഉടനടി നൽകാനും സർക്കാർ അടിയന്തിരമായി ഇടപടണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ആളൂർ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 3 ന് വൈകിട്ട് 5 മണിക്ക് ആളൂർ സെന്ററിൽ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ സുധിഷ് ഉദ്ഘാടനം ചെയ്യും. അപകടത്തിന് ഇടയാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ യാത്ര ഷെഡ്യൂളിൽ ഇല്ലാത്തതായിരുന്നുവെന്നും അപകടത്തെ തുടർന്ന് പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും അടുത്ത വീടുകളിൽ ചെന്ന് പോലീസ് യാത്രയുടെ സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും മണ്ഡലം അസി സെക്രട്ടറി പി കെ സദാനന്ദൻ , കമ്മിറ്റി അംഗങ്ങളായ ജോഷി കൊല്ലാട്ടിൽ, കെ സി ഹരിദാസ് എന്നിവർ പത്ര സമ്മേളനത്തിൽ ആരോപിച്ചു . പരിക്കേറ്റ അനന്തുവിൻ്റെ ചികിൽസയ്ക്കായി ഇതിനകം 30 ലക്ഷത്തോളം രൂപ ചിലവായിക്കഴിഞ്ഞതായും എംഎൽഎ അവതരിപ്പിച്ച സബ്മിഷനിൽ സാമ്പത്തിക സഹായത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഇവർ പറഞ്ഞു. സമരത്തിൽ ബിനോയ് ഷമീർ, എം ബി ലത്തീഫ് , ടി സി അർജ്ജുനൻ എന്നിവർ പങ്കെടുക്കും.




