ടൗൺ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടുകൊണ്ടുള്ള ആർബിഐ നടപടി ചോദ്യം ചെയ്ത് സമിതി മുൻ പ്രസിഡണ്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടു കൊണ്ടുള്ള നടപടി ചോദ്യം ചെയ്തും ഭരണ സമിതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ബാങ്ക് മുൻ ഭരണ സമിതി പ്രസിഡണ്ട് എം പി ജാക്സൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആർബിഐ , സംസ്ഥാന സർക്കാർ, കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാർ , ടൗൺ ബാങ്ക് എം ഡി , അഡ്മിനിസ്ട്രേറ്റർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്. ഭരണസമിതി പിരിച്ച് വിട്ട് കൊണ്ടുള്ള നോട്ടീസ് സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർക്കാണ് നൽകിയതെന്നും സഹകരണ വകുപ്പ് സെക്രട്ടറിയ്ക്കാണ് നൽകേണ്ടിയിരുന്നതെന്നും നടപടി നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരൻ്റെ പ്രധാന വാദം. എന്നാൽ ബാങ്കിംഗ് റെഗുലേഷൻ ആക്ട് ബാധകമായിട്ടുള്ള സഹകരണ സംഘങ്ങളുടെ ഭരണ സമിതി പിരിച്ച് വിടുന്നതിന് മുൻകൂർ അനുമതി വേണ്ടെന്നായിരുന്നു ആർബിഐയുടെ വാദം. 2025 ഒക്ടോബർ ആറിനാണ് ഭരണ സമിതി പിരിച്ച് വിട്ടത്. എന്നാൽ 2026 ഫെബ്രുവരി 27 നാണ് ഹൈക്കോടതി മുമ്പാകെ ഹർജി നൽകിയിട്ടുളളത് . ഇടപെലുകളുമായി ആർബിഐ മുന്നോട്ട് പോയ സാഹചര്യത്തിൽ കാലവധി കഴിഞ്ഞിട്ടും ഭരണ സമിതി പിരിച്ച് വിട്ട നടപടി തുടരുന്ന പക്ഷം ആർബിഐ അധികൃതർ സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിക്കണമെന്ന് ഹർജി തള്ളി കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.




