ഇരിങ്ങാലക്കുട : വാട്സ്ആപ്പ് വഴി ഷെയർ ട്രേഡിംഗ് ഗ്രൂപ്പുകളിൽ ചേർത്ത് വൻ ലാഭം വാഗ്ദാനം ചെയ്ത് ആളൂർ സ്വദേശിയായ വയോധികനിൽ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികളെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് പിടികൂടി.
കാറളം വെള്ളാനി കായം പുറത്ത് വീട്ടിൽ ആഗ്നേയ് പ്രസാദ് 30 വയസ്സ്, നാട്ടിക പണിക്കശ്ശേരി എടക്കാട്ട് വീട്ടിൽ സുധീഷ് (43 വയസ്സ്), തൃപ്രയാർ പുന്നപ്പിള്ളി വീട്ടിൽ കാർത്തിക് (32 വയസ്സ്) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സൈബർ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ആഗ്നേയ് പ്രസാദ്, കാർത്തിക് എന്നിവരെ തൃപ്രയാറിൽ നിന്നും സുധീഷിനെ കാക്കാതുരുത്തി എന്ന സ്ഥലത്തു നിന്നുമാണ് പിടികൂടിയത്. ‘പ്രൈമറി ഡീമാറ്റ് ട്രേഡിംഗ്’ എന്ന പേരിൽ വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് ഇദ്ദേഹത്തെ ‘Nirmal Bang securities Pvt Ltd’ എന്ന വ്യാജ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് ഗ്രൂപ്പിൽ അംഗമാക്കി. വിപണിയിലെ പ്രൈമറി ട്രേഡിംഗിൽ പങ്കെടുത്താൽ വലിയ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ നൽകിയ ലിങ്ക് വഴി ‘NB TRADE’ എന്ന ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു.
കഴിഞ്ഞ വർഷം 2025 നവംബർ 3 മുതൽ ഈ വർഷം ജനുവരി 9 വരെയുള്ള കാലയളവിനുള്ളിലാണ് പണം നഷ്ടപ്പെട്ടത്. ആപ്പിലെ വ്യാജ കണക്കുകൾ കണ്ട് വിശ്വസിച്ച പരാതിക്കാരൻ തന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 78,22,010/- രൂപ (എഴുപത്തെട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി പത്ത്) പ്രതികൾ നിർദ്ദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു നൽകി. പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതും പോലീസിൽ പരാതി നൽകിയതും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്ത് പി എസ്, സബ്ബ് ഇൻസ്പെക്ടർമാരായ ആൽബി തോമസ് വർക്കി, ആന്റണി പി ടി, സി പി ഒ അജിത്ത് വി എസ്, ഡ്രൈവർ സി പി ഒ അനന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


