മുള്ളൂർക്കര:വാഴക്കോട് ബിആർഡി പ്രദേശത്ത് വൻ തീപിടിത്തം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. വെള്ളി ഉച്ചയോടെയാണ് സംഭവം. വാഴക്കോട്- – പ്ലാഴി സംസ്ഥാന പാതയോരത്ത് പൂട്ടിക്കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ക്വാറിയുടെ ഷെഡിനും സമീപത്ത് കൂട്ടിയിട്ടിരുന്ന ജലനിധി പദ്ധതിയുടെ പൈപ്പുകൾക്കുമാണ് തീപിടിച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ക്വാറി ഷെഡിന് ആദ്യം തീ പിടിക്കുകയും നിമിഷങ്ങൾക്കകം സമീപത്തെ പൈപ്പുകളിലേക്ക് ആളിപ്പടരുകയായിരുന്നു. പൈപ്പുകൾ കത്തിയതോടെ പ്രദേശം മുഴുവൻ കറുത്ത പുകപടലങ്ങളാൽ മൂടി. സംസ്ഥാന പാതയിൽ കാഴ്‌ച പൂർണമായും മറയുന്ന രീതിയിൽ പുക ഉയർന്നത് ഗതാഗതത്തെയും ബാധിച്ചു. തീ സമീപത്തെ പറമ്പുകളിലേക്കും പടർന്നതും ആശങ്കക്കിടയാക്കി. വടക്കാഞ്ചേരി, ഷൊർണൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി. ക്വാറിയിലെ വെള്ളം ഉപയോഗിച്ചാണ് പ്രധാനമായും തീയണച്ചത്.


