ട്യൂഷൻ ക്ലാസിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കാണാതായെന്ന വിവരം സൃഷ്ടിച്ച പരിഭ്രാന്തിക്കിടയിൽ അരമണിക്കൂറിനുള്ളിൽ കുട്ടിയെ കണ്ടെത്തി പോലീസിൻ്റെ മൂന്നാംകണ്ണ്. സിറ്റി പോലീസിൻ്റെ ക്യാമറ കൺട്രോൾ റൂമിലെ ക്യാമറകളിലൊന്നിൽ മുണ്ടുപാലത്തേക്ക് നടന്നുപോകുന്ന കുട്ടിയുടെ ദൃശ്യം കണ്ടെത്തിയ സിവിൽ പോലീസ് ഓഫീസർമാരായ എം.ആർ. റെനീഷ്, സി.വി.സാംസൺ എന്നിവർ വയർലെസിലൂടെ വിവരം കൈമാറി. മുണ്ടുപാലം ജംക്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ഷബീബ് കുട്ടിയെ കണ്ടെത്തി. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന 11 കാരിയെ കാണാതായ വിവരം ലഭിച്ചതോടെ ട്രാഫിക് സേനയിലെ മുഴുവൻ സംഘങ്ങളും സജീവമായി നിരീക്ഷണം തുടങ്ങി. നേരം ഇരുട്ടിയതിനാൽ ക്യാമറകളിലെ ദൃശ്യങ്ങൾ സൂക്ഷ്മമായി പരതിയപ്പോഴാണ് സ്കൂൾ യൂണിഫോമിൽ ഒരു കുട്ടി ഫുട്പാത്തിലൂടെ നടന്നു പോകുന്നത് കണ്ടത്. ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഷബീബ് പരിശോധന നടത്തുന്നതിനിടെ കാൽനടയാത്രക്കാരന് പിന്നിൽ നടന്നു പോകുന്ന കുട്ടിയെ കണ്ടു. യാത്രക്കാരന്റെ കുട്ടിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ നടന്നതിനാൽ ആരും ശ്രദ്ധിച്ചിരുന്നില്ല. കുട്ടിയെ വിളിച്ചു വിവരം തിരക്കിയപ്പോൾ ട്യൂഷൻ ക്ലാസ്സിൽ നിന്നിറങ്ങിയതാണെന്നും എവിടേക്കാണ് പോകേണ്ടത് എന്നറിയില്ലെന്നും വീട്ടിലേക്ക് പോകില്ലെന്നും പറഞ്ഞു കരച്ചിലായി. ഈസ്റ്റ് എസ്എച്ച്ഒ എം.ജെ. ജിജോയിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി കുട്ടിയെ ഏറ്റെടുത്തു. രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ ആശ്വസിപ്പിച്ച ശേഷം അവർക്കൊപ്പം അയച്ചു. അടുത്ത ദിവസം കൗൺസിലിംഗിന് എത്താമെന്ന് ഉറപ്പുനൽകിയാണ് കുട്ടിയും രക്ഷിതാക്കളും മടങ്ങിയത്.



