ചേർപ്പ് : 600 വർഷം പഴക്കമുള്ള തേക്ക് മരം കൊണ്ട് നിർമ്മിച്ച മേശ നടൻ മോഹൻലാലിന് സമ്മാനിച്ച് ചേർപ്പ് പെരുമ്പിള്ളിശേരി സ്വദേശി എ.എ. കുമാരൻ. തന്റെ ഉടമസ്ഥതയിലുള്ള സാജ് ടിമ്പേഴ്സിന്റെ 75 -ാം വാർഷിക സമ്മാനമായിട്ടാണ് കുമാരൻ മേശ മോഹൻലാലിന് നിർമ്മിച്ച് നൽകിയത്.
കുമളി തോപ്രാംകുടിയിലെ സർക്കാർ കൂപ്പിൽ നിന്ന് ലേലം ചെയ്തെടുത്ത ഈ തടി പ്രമുഖ വ്യവസായി എം.എ. യൂസഫലി പുതുതായി പണിയുന്ന വീടിനു വേണ്ടി ഉപയോഗിച്ചിരുന്നു. തേക്കിൻ്റെ പഴക്കം വാർത്തകളിൽ നിന്നറിഞ്ഞ മോഹൻലാൽ രണ്ട് മാസം മുൻപാണ് മരത്തിൻ്റെ ബാക്കിഭാഗം അന്വേഷിച്ച് കുമാരൻ്റെ കമ്പനിയിലെത്തിയത്.
480 സെൻ്റിമീറ്റർ ചുറ്റളവും 20 മീറ്റർ നീളവുമുണ്ടായിരുന്ന തടിയുടെ ഭൂരിഭാഗവും യൂസഫലിയുടെ വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നതായി കുമാരൻ പറഞ്ഞു. അവശേഷിക്കുന്ന ഭാഗങ്ങൾ ഉപയോഗിച്ചാണ് ഊണ് മേശ പണിത് ലാലിന് സമ്മാനിച്ചത്. കൊച്ചിയിലെ മോഹൻലാലിൻ്റെ വീട്ടിലെ അടുക്കളയിൽ പഴമയുടെ കൗതുകത്തിൽ മേശ നിലനിൽക്കും.
സാജ് ടിമ്പേഴ്സിന് 75 -ാം വാർഷിക ആശംസകളും മോഹൻലാൽ കടലാസ് കുറിപ്പിൽ എഴുതി നൽകി. തിരുവുള്ളക്കാവ് ദേവസ്വം സെക്രട്ടറിയും പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റും കൂടിയാണ് എ.എ.കുമാരൻ.

