കൊടുങ്ങല്ലൂർ : തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ആനയോട്ടം നടന്നു. കൊമ്പൻ തടത്താവിള സുരേഷ് ഒന്നാമതായി.ഇതോടെ ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന ശിവരാത്രിയുത്സവത്തിന് തുടക്കമായി. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ആൽത്തറയിൽനിന്ന് ആരംഭിച്ച ആനയോട്ടത്തിൽ മൂത്തകുന്നം പദ്‌മനാഭൻ, ഊട്ടോളി മഹാദേവൻ എന്നീ ആനകളും പങ്കെടുത്തു. കൊടുങ്ങല്ലൂർ ഭഗവതി പിതാവായ തിരുവഞ്ചിക്കുളത്തപ്പന്റെ ഉത്സവ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ ശ്രീകുരുംബക്കാവിൽനിന്ന് എഴുന്നള്ളിയെത്തുന്നതിനെ അനുസ്മരിച്ചാണ് ആനയോട്ടം നടത്തുന്നത്. തുടർന്ന് നടന്ന കൊടിയേറ്റത്തിന് തന്ത്രി കുന്നത്ത് പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമികനായി.

