തൃശൂർ : ജില്ലയിൽ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പിടികൂടി. ഇയ്യാൽ സ്വദേശിയായ മുല്ലപ്പിള്ളി വീട്ടിൽ മധു (38) എന്നയാളെയാണ് എരുമപ്പെട്ടി പോലീസ് വെള്ളറക്കാട് എന്ന സ്ഥലത്തു നടന്ന വാഹന പരിശോധനയിൽ പിടികൂടിയത്. സ്കൂൾ ബസ്സിലുണ്ടായിരുന്ന കുട്ടികളെ സ്കൂൾ ബസ്സിൽ തന്നെ സിവിൽ പോലീസ് ഓഫീസർ വിഷ്ണു ജിത്ത് എ ചന്ദ്രൻ വീടുകളിൽ എത്തിക്കുകയും ചെയ്തു.
വൈകീട്ട് 5 മണിയോടെ സ്കൂളിൽ നിന്നും കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ ബസ്സിനെയാണ് എരുമപ്പെട്ടി പോലീസ് തടഞ്ഞ് പരിശോധിച്ചത്. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് മനസ്സിലായതോടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസ്റെജിസ്റ്റർ ചെയ്യുകയായിരുന്നു.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് ഡ്രൈവറുടെ ബ്ലഡ്ഡ് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി കെമിക്കൽ ലാബിലേക്കയച്ചു. ഡ്രൈവറുടെ ലൈസൻസ് കട്ട് ചെയ്യുന്നതിനുളള നടപടികൾ സ്വീകരിച്ചതായും, കർശന പരിശോധന തുടർന്നു വരുന്നതായും എരുമപ്പെട്ടി പോലീസ് അറിയിച്ചു. സബ്ബ് ഇൻസ്പെക്ടർമാരായ വിജയമണി, ആഷിക്ക്, സിവിൽ പോലീസ് ഓഫീസർ ജിതേഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
സ്കൂൾ സമയങ്ങളിൽ വളരെ അശ്രദ്ധമായും വേഗതയിലും വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് റോഡുകളിൽ പരിശോധന നടത്തുന്നതിനും വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയതിൻെറ ഭാഗമായാണ് കഴിഞ്ഞദിവസം റോഡുകളിൽ വാഹന പരിശോധന നടത്തിയത്.
പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 27 വാഹനങ്ങളെയാണ് കണ്ടെത്തി കേസുകൾ റെജിസ്റ്റർ ചെയ്തത്. അതിൽ മോട്ടോർ സൈക്കിൾ 23, സ്കൂൾ ബസ്സ് -1, ഓട്ടോറിക്ഷ 1, കാർ ട്രാക്ടർ 1 എന്നിവ ഉൾപെടുന്നു. പരിശോധനയിൽ 995 പെറ്റി കേസുകളും റെജിസ്റ്റർ ചെയ്തു. അതിൽ മോട്ടോർ സൈക്കിൾ 652, ഗുഡ്സ് വെഹിക്കിൾ 206, കാർ 103, പ്രൈവറ്റ് ബസ്സ് 25
ഓട്ടോറിക്ഷ 9 എന്നീ വാഹനങ്ങളും ഉൾപ്പെടുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു

