തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. പൂരം അലങ്കോലപ്പെടുത്തിയതിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മഠത്തിൽവരവ് സമയം പൊലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങൾ ഉയർത്തികൊണ്ടാണ് റിപ്പോർട്ട് . ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് കണ്ടെത്തൽ.
ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വിവാദത്തിൽ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിൽ സിസിടിവി, ഫോൺ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പും പൂരവും അടുത്തിരിക്കുന്നതിനാൽ വിഷയത്തിൽ അന്തിമതീരുമാനം ഉടൻ ഉണ്ടാകില്ലെന്നാണ് വിവരം.

