ശിവരാത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. യാത്രയിൽ പങ്കെടുത്ത് വേഗത്തിൽ മടങ്ങാൻ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടൻ ഓട്ടോസ്റ്റാൻ്റിൽ നിന്ന് മന്ത്രി സുരേഷ് ഗോപി തന്നെ ഓട്ടോ കൈകാട്ടി വിളിക്കുകയും അതിൽ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു.
മന്ത്രി സുരേഷ് ഗോപി ഓട്ടോയിൽ കയറിയതിന് പിന്നാലെ ഗൺമാൻ വേഗത്തിൽ ഓട്ടോഡ്രൈവർക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്ക്കൊപ്പം ഓട്ടോയിൽ കയറി. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെയെത്തി. സംഭവത്തിൽ എന്തെങ്കിലും വിധത്തിലുള്ള സുരക്ഷാ വീഴ്ചയുണ്ടായോ എന്നതിലൂന്നി ചർച്ചകളും നടക്കുകയാണ്.
സ്വരാജ് റൗണ്ട് മുതൽ രാമനിലയം വരെയാണ് കേന്ദ്രമന്ത്രിയുടെ ഓട്ടോറിക്ഷ സവാരി. ഗൺമാൻ ഓട്ടോഡ്രൈവർക്കൊപ്പം മുന്നിൽ കയറിയതിൽ എംവിഡിയുടെ പിഴയ്ക്കുൾപ്പെടെ സാധ്യത തെളിയുന്നുണ്ടെന്ന ചർച്ചകളും സജീവമാണ്.

