ഇരിങ്ങാലക്കുട : മൂന്നു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം നഗര മധ്യത്തിലുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. എടക്കുളം എസ്.എൻ.ജി.എസ്.എസ്.യു.പി. സ്കൂളിനു സമീപം താമസിക്കുന്ന പാഴാട്ട് ഹരിദാസന്റെ (58) മൃതദേഹമാണ് കണ്ടെത്തിയത്. ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസ് റോഡിലുള്ള ദൈവ പരിപാലന ഭവനത്തിൻ്റെ മുൻവശത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ച വൈകീട്ട് 6 മണിക്കാണ് ഹരിദാസിനെ കാണാതായത്. തുടർന്ന് വീട്ടുകാർ കാട്ടൂർ പോലീസിൽ പരാതി നൽകി. സി.സി.ടി.വി. കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആൾമറയില്ലാത്ത കിണറ്റിൽ ഹരിദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ വിവാഹത്തിനായി ഏതാനും ആഴ്ച്ചകൾക്കു മുമ്പാണ് ഖത്തറിൽ ജോലി ചെയ്യുന്ന ഹരിദാസ് ലീവിൽ നാട്ടിലെത്തിയത്.
ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയും പോലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പറമ്പിലേക്ക് കയറുന്നിടത്ത് ഒരു വശത്ത് മതിലിനോടു ചേർന്നാണ് ആൾമറയില്ലാത്ത ഈ കിണർ. ഇതിനു മുൻപ് ഈ കിണറ്റിൽ വീണ രണ്ടുപേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയിട്ടുണ്ട്.
മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ : പ്രീതി. മക്കൾ : ഹൃദ്യ, നവ്യ. മരുമകൻ : മണികണ്ഠൻ.

