പുതുക്കാട് : പുതുക്കാട് ഹോളിഡേ പാർക്ക് ബാർ കോമ്പൗണ്ടിൽ വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കൊടകര ഉളുബത്ത് കുന്ന് സ്വദേശി നാറോലി വീട്ടിൽ വിഷ്ണു (22), മറ്റത്തൂർ വാസുപുരം സ്വദേശി ചാക്കയിൽ വീട്ടിൽ ആയുഷ് (19), കുറ്റിക്കാട് സ്വദേശി കോഴിപ്പാടൻ വീട്ടിൽ അജിത്ത് (18), ചാലക്കുടി സ്വദേശി കാട്ടുതുരുത്തിൽ വീട്ടിൽ ജോസഫ് (23) എന്നിവരെയാണ് പുതുക്കാട് പോലീസ് പിടികൂടിയത്.
ബാർ കോമ്പൗണ്ടിൽ ഓട്ടം പോകാനായി നിർത്തിയിട്ടിരുന്ന മോഹനൻ എന്നയാളുടെ ഓട്ടോറിക്ഷയിൽ, പുതുക്കാട് സ്വദേശി പള്ളിപ്പുറത്ത് വീട്ടിൽ അയ്യപ്പൻ (55) ഇരിക്കുന്ന സമയം പ്രതികൾ ഒട്ടോറിക്ഷ ഓട്ടം പോകാനായി വിളിച്ചപ്പോൾ പോകാത്തതിലുള്ള വൈരാഗ്യത്താലാണ് മോഹനനെയും അയ്യപ്പനെയും പ്രതികൾ ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കി ഇവരെ അസഭ്യം പറയുകയും കൈകൾകൊണ്ടും ഒരാൾ ബിയർ കുപ്പി കൊണ്ടും അയ്യപ്പനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചത്, ആക്രമണത്തിൽ അയ്യപ്പന്റെ ഒരു പല്ല് കൊഴിഞ്ഞുപോവുകയും ചുണ്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
മർദ്ദനമേറ്റ അയ്യപ്പൻ ആശുപത്രിയിൽ പോകാനായി നിൽക്കുന്നതിനിടെ വീണ്ടും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പിടിച്ച് മാറ്റാനെത്തിയ അവിടെയുണ്ടായിരുന്ന തെക്കേതൊറവ് സ്വദേശി തൃക്കുകാരൻ വീട്ടിൽ ബിജോ (37) എന്ന യുവാവിനെ പൊട്ടിയ ബിയർ കുപ്പി കഷ്ണം ഉപയോഗിച്ച് വയറ്റിൽ കുത്തി പരിക്കേൽപ്പിച്ചു. അക്രമത്തിന് ശേഷം ബാർ കോമ്പൗണ്ടിലും പുറത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ വഴിയിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങളുടെ ചില്ല് തകർക്കുകയും ഹോട്ടലിലെ ബൈക്കുകൾ മറിച്ചിടുകയും പാർക്കിംഗ് ഗ്രൗണ്ടിലെ ലൈറ്റുകൾ അടിച്ചുതകർക്കുകയും ചെയ്തു.
വിഷ്ണുവിന്റെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസ്സിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസ്സിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ മുൻകരുതൽ അറസ്റ്റ് ചെയ്ത ഒരു കേസ്സിലും മദ്യ ലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസിലെ പ്രതിയാണ്.
പുതുക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ പ്രദീപ്, പാട്രിക്, ജി എസ് ഐ സുധീഷ്, സി പി ഒ നവീൻ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

