ചേർപ്പ് : വല്ലച്ചിറയിൽ വീടിന് നേരെ പന്നിപ്പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മുല്ലക്കര ചെമ്പകപ്പുള്ളി വീട്ടിൽ രാഹുൽ (30) പിടിയിലായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ പക്കൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എയും പന്നിപടക്കമെറിയുന്ന സമയത്ത് ഉപയോഗിച്ച സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ഫെബ്രുവരി 16-ന് പുലർച്ചെ 1.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. വല്ലച്ചിറ സ്വദേശി സുനിതയുടെ വീടിന് നേരെയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഫോടകവസ്തു എറിഞ്ഞത്. സുനിതയുടെ മകൻ ശരത്ത് പ്രതികളുടെ കാർ തല്ലിപ്പൊളിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സ്ഫോടനത്തിൽ വീടിന്റെ മുൻവാതിൽ തകർന്നിരുന്നു.
വേഷപ്രച്ഛന്നരായി പോലീസ്; ഒടുവിൽ കുടുങ്ങി ‘വെകിളി രാഹുൽ’
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐപിഎസിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ സാമൂഹിക വിരുദ്ധ കേന്ദ്രങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ വേഷപ്രച്ഛന്നരായി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് 20.02.2026 തിയ്യതി മുല്ലക്കരയിലുള്ള വീട്ടിൽ വെച്ച് രാഹുൽ കുടുങ്ങിയത്.
‘വെകിളി രാഹുൽ’ എന്നറിയപ്പെടുന്ന രാഹുൽ തൃശ്ശൂർ ഈസ്റ്റ്, പുതുക്കാട്, നെടുപുഴ, കോങ്ങാട്, മണ്ണുത്തി,വലപ്പാട്, തൃശ്ശൂർ കൺട്രോൾ റൂം എന്നീ പോലീസ് സ്റേഷനുകളിലായി രണ്ട് വധശ്രമ കേസും അഞ്ച് കവർച്ച കേസും രണ്ട് മയക്കുമരുന്നു കേസും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കാപ്പ പ്രകാരം നാടുകടത്തിയിട്ടുള്ള പ്രതിയുമാണ് ‘വെകിളി രാഹുൽ’.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐപിഎസിൻ്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ, ജി എസ് ഐമാരായ സതീശൻ മടപ്പാട്ടിൽ, ജയകൃഷ്ണൻ, മൂസ പി എം, ഷൈൻ ടി. ആർ, ജി എ എസ് ഐ റെജി എ യു, ജീവൻ ഇ എസ്, ഷിജോ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സോണി, കൃഷ്ണദാസ്, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്,
ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം എസ്, സബ്ബ് ഇൻസ്പെക്ടർ സുബിന്ദ് കെ എസ്, പ്രബേഷൻ എസ്ഐ സഞ്ജയ്, ജി എ എസ് ഐ ആരിഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിൻ്റി, സന്ദീപ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രദുൽ പ്രിയൻ, അജിത്ത്, വിനീഷ് , അന്തിക്കാട് പ്രൊബേഷൻ എസ്ഐ അനുജോസ്, സിപിഒ സബിത്ത് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

