മണ്ണുത്തിയിലെ മുളയം ബാലസദനത്തിൽ നിന്നും കാണാതായ 16 കാരനെ 8 മാസത്തെ അന്വേഷണത്തിനൊടുവിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസിൻെറ നിർദ്ദേശത്തിൽ അസിസ്റ്റൻറ് കമ്മീഷണർ പി. ഷിബുവിൻെറെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി.
06.06.2025 തിയ്യതിയാണ് മണ്ണുത്തിയിലെ മുളയം ബാലസദനത്തിൽ നിന്ന് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് ബാലസദനം അധികൃതർ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും എസ് എച്ച് ഒ ആയിരുന്ന ഇൻസ്പെക്ടർ പത്മരാജൻെറ നേതൃത്വത്തിൽ കേസ് റെജിസ്റ്റർ ചെയ്ത് മണ്ണുത്തി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
2026 ഫെബ്രുവരിയിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അന്വേഷണം സിറ്റി ക്രൈം ബ്രാഞ്ചിലേക്ക് കൈമാറിയത്. തുടർന്ന് എ സി പി ( ക്രൈം ബ്രാഞ്ച്) ഷിബുവിൻെറ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങുകയും ചെയ്തു. കുട്ടി മുൻപ് താമസിച്ചിരുന്ന തൃശൂർ അഴിക്കോട്, രാമവർമ്മപുരം എന്നീ ബാലസദനങ്ങളിൽ നിന്നും കുട്ടിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തുകയും കുട്ടിയുടെ സ്വഭാവവ്യക്തിത്വ സവിശേഷതകളും മനസ്സിലാക്കി അന്വേഷണ സംഘം പഴയന്നൂർ, ചേലക്കര ,തിരുവില്ല്വാമല എന്നീ ഭാഗങ്ങളിൽ അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.
അന്വേഷണത്തിൽ എല്ലാ ജോലികളും എടുക്കാൻ സന്നദ്ധനായിരുന്ന കുട്ടിയെപറ്റി അന്വേഷണ സംഘത്തിൽ നിന്നും വിവരം അറിഞ്ഞ തിരുവില്ല്വാമലയിലെ ഒരാൾ ബസ് സ്റ്റാൻറുകളിൽ ബസ്സ് കഴുകുന്ന ഒരു കുട്ടിയെ കാണാറുണ്ടെന്നും സംശയം പറഞ്ഞു. തുടർന്ന് പഴയന്നൂർ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ നൗഫൽ സഹിതം അന്വേഷണ സംഘം തിരുവില്ല്വാമല പരിസരങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കുകയും അന്വേഷണത്തി നൊടുവിൽ തിരുവില്ല്വാമലയിൽ നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കുട്ടി രാജസ്ഥാനിലേക്ക് പോകാൻ ആസൂത്രണം ചെയ്യുന്നതിനിടെയാണ് കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി മുമ്പാകെ ഹാജരാക്കി രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിൽ താമസിപ്പിക്കുകയും ചെയ്തു.
തൃശൂർ സിറ്റി കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസിൻെറ നിർദ്ദേശത്തിൽ അസിസ്റ്റൻറ് കമ്മീഷണർ പി. ഷിബുവിൻെറെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജോബ്, സുധീപ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജെസ്സി, സിവിൽ പോലീസ് ഓഫീസർമാരായ ആദർശ്, സച്ചിൻദേവ് എന്നിവരാണ് ഉണ്ടായിരുന്നത്.


