തൃശൂരിനോട് വിട പറഞ്ഞ് ജില്ലയുടെ പ്രിയ കലക്ടർ അർജുൻ പാണ്ഡ്യൻ.
ഫേസ്ബുക്കിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി കലക്ടർ. കളക്ടർക്ക് ആശംസകൾ നൽകി തൃശൂർക്കാർ
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
സ്നേഹപൂര്‍വ്വം തൃശ്ശൂരിനോട് വിട ചോദിക്കുന്നു..
ഇത്രയേറെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഉള്ള തൃശ്ശൂര്‍ ജില്ലയില്‍ കളക്ടറായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു. 2024 ജൂലൈ 19 മുതല്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറായി ചുമതലയേറ്റതുമുതല്‍ എന്നോടൊപ്പം നിന്ന തൃശ്ശൂര്‍ ജനതയ്ക്ക് നന്ദി.
ജില്ലയില്‍ ചുമതലയേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ ആവേശത്തോടെയും തൃശ്ശൂരിനോടും ഇവിടുത്തെ ജനങ്ങളോടുമുള്ള ആത്മബന്ധത്തോടെയുമാണ് ഞാന്‍ ഇവിടെ നിന്ന് പടിയിറങ്ങുന്നത്. ജില്ലയുടെ എല്ലാതരത്തിലുള്ള വികസനത്തിലും ശ്രദ്ധ കൊടുക്കാനും പങ്കെടുക്കാനും കഴിഞ്ഞത് വളരെയേറെ സന്തോഷം നല്‍കുന്ന ഒന്നാണ്.
ഭരണസംവിധാനം വിജയകരമാകുന്നത് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ്. ജില്ലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി രാപ്പകലില്ലാടെ എന്റെ കൂടെ നിന്ന ഓരോ ഉദ്യോഗസ്ഥന്‍മാരോടും കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ നല്‍കിയ പിന്തുണയാണ് എന്റെ പ്രവര്‍ത്തനങ്ങളുടെ കരുത്ത്.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനും ജനകീയമായ ഇടപെടലുകളിലൂടെ ഭരണസംവിധാനത്തെ ജനങ്ങളിലേക്ക് എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.
ജില്ലാ കളക്ടറായി ചുമതലയേറ്റതു മുതല്‍ പിന്തുണ നല്‍കിയ ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും അതിലേറെ ഇപ്പോഴും കൂടെ ഉണ്ടായിരുന്ന എല്ലാ തൃശ്ശൂരുകാർക്കും നന്ദി അറിയിക്കുന്നു. തൃശ്ശൂര്‍ ജില്ല എപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ടാകും.
സ്‌നേഹത്തോടെ,
അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ്


