തൃശ്ശൂർ : ജില്ലയുടെ ഭരണസാരഥ്യം ഇനി ശിഖാ സുരേന്ദ്രന്റെ കരങ്ങളിൽ. കാസർകോട്ടേക്ക് സ്ഥലംമാറിയ അർജുൻ പാണ്ഡ്യനിൽനിന്ന് തിങ്കളാഴ്ച രാവിലെയാണ് ശിഖ ചുമതലയേറ്റത്. ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ ചേംബറിലായിരുന്നു ചടങ്ങ്.
രാവിലെ ഒൻപതരയോടെതന്നെ പുതിയ കളക്ടറെ വരവേൽക്കാനായി അർജുൻ പാണ്ഡ്യൻ ചേംബറിലെത്തി. പതിനഞ്ചു മിനിറ്റനകമാണ് ശിഖാ സുരേന്ദ്രനും കുടുംബവും പ്രവേശിച്ചത്. പരസ്പരം കൈകൊടുത്തും ആശംസകളറിയിച്ചുമായിരുന്നു ഇരു കളക്ടർമാരുടെയും ഉപചാരം. തുടർന്ന് ചുമതലയൊഴിയുന്ന രേഖകളിൽ അർജുൻ പാണ്ഡ്യൻ ഒപ്പിട്ടു.തുടർന്ന് കസേര ശിഖയ്ക്ക് കൈമാറി. മേശയിൽ തൊട്ടുവന്ദിച്ച് ഇരുന്നതിനുശേഷം തൃശ്ശൂരിന്റെ ഭരണച്ചുമതലയേൽക്കുന്ന രേഖകളിൽ ഒപ്പിട്ടു. അർജുൻ പാണ്ഡ്യനും കൃഷ്ണതേജയ്ക്കുംമുൻപ് കളക്ടറായിരുന്ന ഹരിത വി. കുമാറിനുശേഷം കളക്‌ടറായി വീണ്ടും ഒരു വനിത. ചടങ്ങിന് സാക്ഷിയായി പ്രിയപ്പെട്ട അച്ഛനോടു ചേർന്നുനിൽക്കുന്ന ചിത്രവും പുതിയ കളക്ടർ മേശപ്പുറത്തുവെച്ചു. മകൾ ആദ്യമായി കളക്‌ടറാകുന്ന ചടങ്ങിന്റെ മുൻനിരക്കാഴ്ചക്കാരിയായി അമ്മ സിലോ സുരേന്ദ്രനുണ്ടായിരുന്നു.
മടിയിൽ ശിഖയുടെ മകൾ പ്രീ-പ്രൈമറി വിദ്യാർഥി സാൻവി ശങ്കരി. തൊട്ടപ്പുറത്ത് ചേച്ചി നിവയും മക്കളായ ഹൃഷികയും ഹൃഷിദേവും. ശിഖാ സുരേന്ദ്രൻ ഭർത്താവ് അനൂപ് അച്യുതൻ തിരുവനന്തപുരത്ത് റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥനാണ്.


