തൃശ്ശൂർ: സ്വതന്ത്ര സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് സിപിഐ വിട്ട സി സി മുകുന്ദൻ എംഎൽഎ. കോൺഗ്രസ് ചില നിർദേശങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദൻ പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥി ആയാൽ പിന്തുണക്കുമെന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളുടെ ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങളോട് ചില കാര്യങ്ങളെല്ലാം തുറന്നു പറയാനുണ്ട്. സമയമാകുമ്പോൾ അതെല്ലാം പറയും. സിപിഐയിൽ നിന്നും അനുനയനീക്കം ഇതുവരെ ഉണ്ടായിട്ടില്ല, തന്നോട് ആരും അതേ പറ്റി സംസാരിച്ചിട്ടില്ലെന്നും മുകുന്ദൻ വ്യക്തമാക്കി. ഗീത ഗോപി സിപിഐ സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിച്ചാൽ താൻ അവിടെ സ്വതന്ത്രനായി മത്സരിക്കും. ഗീത ഗോപിയുടെത് പേമെന്റ് സീറ്റ് ആണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഗീത ഗോപി മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നുവെന്നും മുകുന്ദൻ ആരോപിച്ചു.പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താനായിട്ട് പാർട്ടിയിൽനിന്ന് പുറത്തു പോകില്ല. പേമെൻ്റ് സീറ്റിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് ശരിയല്ല എന്നതാണ് തൻ്റെ നിലപാട്. ആർക്കെല്ലാം പണം കിട്ടിയെന്നത് സമയമാകുമ്പോൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.മണ്ഡലത്തിലെ കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ എതിർപ്പിലും സി സി മുകുന്ദൻ പ്രതികരിച്ചു. ചിലർ മാത്രമാണ് തനിക്കെതിരെ എതിർപ്പുമായി രംഗത്ത് വന്നിട്ടുള്ളത്. താൻ ഉപയോഗമുള്ള ആളാണോ ഉപയോഗശൂന്യമായ ആളാണോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം തെളിയും. ആരെങ്കിലും വിവരമില്ലാതെ പറയുന്നതിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഐയുമായി ഇടഞ്ഞ സി സി മുകുന്ദനെ കോൺഗ്രസിനു വേണ്ടെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞിരുന്നു. നാട്ടികയിൽനിന്നും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി സി സി മുകുന്ദൻ മത്സരിക്കുമെന്ന വാർത്തകൾക്ക് സി മുകുന്ദൻ മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രാദേശിക നേതൃത്വം രംഗത്തുവന്നത്.സിപിഐ തളളിയ മുകുന്ദനെ കോൺഗ്രസിന് വേണ്ട എന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് ആന്റേ്റോ തുറയൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഷൈൻ നാട്ടികയുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. മറ്റ് പാർട്ടികളിൽനിന്ന് പുറന്തള്ളുന്ന സ്ക്രാപ് എടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും മുകുന്ദനെ സ്ഥാനാർഥിയാക്കരുതെന്നും നാട്ടിക തിരിച്ചു പിടിക്കാൻ മുകുന്ദൻ വേണ്ട എന്നുമായിരുന്നു ഇവർ ഉന്നയിച്ചത്.



