വലപ്പാട്: നാട്ടികയിൽ വൻതോതിൽ കഞ്ചാവും മാരാകായുധങ്ങളും പിടികൂടിയ കേസിൽ കഞ്ചാവ് എത്തിച്ച് നൽകിയ സ്റ്റേഷൻ റൗഡി മുഹമ്മദ് ഷെജിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
വലപ്പാട് ദേശം, വലപ്പാട് വില്ലേജ്, പണിക്കവീട്ടിൽ ഹൗസിൽ താമസിക്കുന്ന മുഹമ്മദ് ഷെജി (30) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപന നടത്തിവന്ന ഒന്നാം പ്രതിയായ നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ വിഷ്ണു (37) എന്നയാൾക്ക് വിൽപ്പനയ്ക്കുള്ള കഞ്ചാവ് എത്തിച്ചു നൽകിയത് മുഹമ്മദ് ഷെജിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചായപ്പൊടി കച്ചവടത്തിന്റെ മറവിൽ ഇടുക്കിയിൽ നിന്ന് കഞ്ചാവ് വാങ്ങിയാണ് വിഷ്ണുവിന് മുഹമ്മദ് ഷെജി കഞ്ചാവ് എത്തിച്ച് നൽകിയിരുന്നത്.
ഈ കേസിൽ 2026 മാർച്ച് 09-ാം തീയതി ഒന്നാം പ്രതിയായ വിഷ്ണുവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് 6 കിലോ 650 ഗ്രാം മുന്തിയ ഇനം “ഗ്രീൻസ്” വിഭാഗത്തിൽപ്പെട്ട കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കൂടാതെ വിവിധ ആകൃതികളിലുള്ള അഞ്ച് വടിവാളുകൾ, ഒരു പ്രത്യേക തരം കഠാര, എയർഗൺ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്സ്, കഞ്ചാവ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സിപ്പ്-ലോക്ക് കവറുകൾ, കഞ്ചാവ് ചുരുട്ടി വലിക്കാൻ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പർ എന്നിവയും ഒന്നാം പ്രതിയായ വിഷ്ണുവിൽ നിന്ന് അന്ന് പോലീസ് കണ്ടെടുത്തിരുന്നു .
സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന മുഹമ്മദ് ഷെജിയെ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മുഹമ്മദ് ഷെജി വലപ്പാട്, കൊരട്ടി, വാടാനപ്പിള്ളി പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമകേസിലും മൂന്ന് അടിപിടികേസിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് മൂന്ന് കേസിലും ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയതിന് ഒരു കേസിലുമടക്കം ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ കെ , സിവിൽ പോലീസ് ഓഫീസർ സിയാദ്, ഡ്രൈവർ എ എസ് ഐ ചഞ്ചൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




