വലപ്പാട് : സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൈപ്പമംഗലം വില്ലേജ് പുന്നക്കൽചാൽ ദേശം കൈതവളപ്പിൽ വീട്ടിൽ ശ്രീരാഗിനെയാണ് (29) തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി രമ്യ മേനോൻ ശിക്ഷിച്ചത്.
2023-ൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രായപൂർത്തിയാവാത്ത അതിജീവിതയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഐ.പി.സി 354A(1), (i), പോക്സോ നിയമത്തിലെ സെക്ഷൻ 7, 8 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
വലപ്പാട് പോലീസ് ഇൻസ്പെക്ടർ സുശാന്ത് കെ.എസ്. രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ സലിം കെ. ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ജി.എ.എസ്.ഐ ഭരതനുണ്ണിയും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സൂരജ് കെ. കോടതിയിൽ ഹാജരായി. വിചാരണ വേളയിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.


