ന്യൂഡൽഹി: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമായതോടെ പെട്രോളിൻന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കുറച്ചു. പെട്രോളിൻ്റെയും ഡീസലിന്റെയും തീരുവ ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഡീസലിന് നികുതി ഇല്ലാതായി. പെട്രോളിന്റെ നികുതി മൂന്ന് രൂപയായി കുറഞ്ഞു. . എന്നാൽ, ചില്ലറ വിൽപനവിലയിൽ കറവ് വരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. പ്രത്യക്ഷത്തിൽ സ്വകാര്യ എണ്ണക്കമ്പനികളുടെ കൊള്ളലാഭം കൂട്ടുന്നതാണ് കേന്ദ്രസർക്കാർ നടപടി.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിൻ്റെയും വില വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽവന്നു. മറ്റ് കമ്പനികളും പിന്നാലെ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് തീരുവ കുറച്ചത്.ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണവും മറുപടിയായുള്ള പ്രത്യാക്രമണവും സൃഷ്‌ടിച്ച ഊർജ പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഏതാണ്ട് അടഞ്ഞുകിടക്കുന്നതും, അമേരിക്കയും ഇറാനും പരസ്‌പരം ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും ആഗോള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.ഇന്ധനക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്കയെത്തുടർന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പെട്രോൾ പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എൽപിജി പ്രതിസന്ധിയും രൂക്ഷമായതോടെ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനുകൾക്കും ഡിപ്പോകൾക്കും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നുണ്ട്.


