വാടാനപ്പിള്ളി : ലോറിയിൽ ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജ് അന്ന്യാസ് തയിൽ ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. മാള ഗുരുതിപാല സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ സുമേഷ് (35), മാള പഴൂക്കര സ്വദേശി കുന്നുമേൽ വീട്ടിൽ സുജിത് ലാൽ (31) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2022 ഏപ്രിൽ 3-ന് പുലർച്ചെ 4:20-ഓടെ വാടാനപ്പിള്ളി ജംഗ്ഷനിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. KL 45 U 9003 നമ്പർ ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിൽ അന്നത്തെ കൊടുങ്ങല്ലൂർ ഡി വൈ എസ് പി ആയിരുന്ന സലീഷ് എൻ എസ് ന്റെ നേതൃത്വത്തിൽ അന്നത്തെ വാടാനപ്പിള്ളി എസ്.ഐ വിവേക് നാരായണനും സംഘവും ചേർന്നാണ് പിടികൂടിയത്.
വാടാനപ്പിള്ളി സി.ഐ ആയിരുന്ന സനീഷ് എസ്.ആർ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. എസ് ഐ സാബുജി എം.എ.എസ്, എ എസ് ഐ സുജിത്ത്, ബിനു സി.കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 61 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്ന് കോടതി നിരീക്ഷിച്ചു. ചാവക്കാട് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ച് റിസൽട്ട് വന്നതിന് ശേഷമാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഗിരീഷ് മോഹൻ കോടതിയിൽ ഹാജരായി.


