തൃശൂർ: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനായാണ് മാർച്ച് 29 ഞായറാഴ്ച പ്രധാനമന്ത്രി തൃശൂരിലെത്തുക. വൈകിട്ട് സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഞായറാഴ്ച നാലുമണിക്ക് കുട്ടനെല്ലൂർ ഗവൺമെൻ്റ് കോളേജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങും. 4:15 ഓടെ സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ തുടർന്ന് സ്ഥാനാർഥിയെയും വച്ചുള്ള വാഹന റാലിയിൽ പങ്കെടുക്കും. സ്വരാജ് ഗ്രൗണ്ടിൽ 5 വഴികളിലായി ആളുകളെ നിർത്തും. ബിനി ടൂറിസ്റ്റ് ഹോം വരെയാണ് പ്രചരണ ജാഥ നടത്തുക.
പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ ഒപ്പമെടുക്കാൻ അനുവദിക്കില്ലെന്നും അറിയിപ്പുണ്ട്. തൃശൂരിൽ പൊതുസമ്മേളനമില്ല. സ്വരാജ് റൗണ്ടിൽ ജില്ലാ ജനറൽ ആശുപത്രി പരിസരം മുതൽ നടുവിലാൽ വരെ 900 മീറ്റർ റോഡ് ഷോ ആണ് പരിഗണനയിൽ. ഇതിൽ എൻഡിഎ സ്ഥാനാർഥികളായ പത്മജ വേണുഗോപാൽ (തൃശൂർ), കെകെ അനീഷ്കുമാർ (മണലൂർ) തുടങ്ങിയവർ പങ്കെടുക്കും.
പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന ശോഭ സുരേന്ദ്രന്‍റെ പ്രചാരണത്തിലും മോദി പങ്കെടുത്തേക്കും. അഞ്ചരയോടെ പാലക്കാട്ടേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. പക്ഷേ ഈ പരിപാടികളുമായി ബന്ധപ്പെട്ട സമയക്രമം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മോദി സന്ദർശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് മോദി കേരളത്തിൽ വന്നിരുന്നു. എറണാകുളത്ത് വിവിധ പരിപാടികളിൽ പങ്കെടുത്താണ് മോദി മടങ്ങിയത്.
തൃശൂരിൽ മോദിയെത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഊർജ്ജമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാൻ് തൃശൂർ. ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലാണ് ബിജെപി സ്ഥാനാർഥി.
കെ കരുണാകരൻ്റെ മകള്‍ ബിജെപിയ്ക്കായിമത്സരിക്കുന്നു എന്നതും മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുകയാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പത്മജ. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപിയിലെത്തിയത്. ഇടതുമുന്നണിയില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലത്തില്‍ സാഹിത്യ മേഖലയില്‍ നിന്നുള്ള ആലങ്കോട് ലീലാ കൃഷ്ണനാണ് സ്ഥാനാര്‍ഥി. അപ്രതീക്ഷിതമായാണ് ആലങ്കോട് സ്ഥാനാര്‍ഥിയായി എത്തിയത്. മുന്‍ മേയര്‍ കൂടിയായ രാജന്‍ പല്ലനാണ് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്.


