തൃശ്ശൂർ: തൃശ്ശൂരിൽ നടന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ സാധിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരമാണെന്ന് പ്രതികരിച്ച് പത്മജാ വേണുഗോപാൽ. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബിജെപി നേതാവായ പത്മജയാണ്. റോഡ്ഷോയ്ക്ക് പിന്നാലെ മോദിക്കൊപ്പം പ്രചരണത്തിൽ പങ്കെടുത്തതിലെ അതിയായ സന്തോഷവും അഭിമാനവും പത്മജ പങ്കുവച്ചു.
നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് കെ കരുണാകരൻ്റെ മകളായ പത്മജയ്ക്ക് 2021ൽ പ്രിയങ്ക ഗാന്ധിക്കൊപ്പം സഞ്ചരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. 2021ൽ പത്മജ തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരിക്കെ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രിയങ്കയ്ക്കൊപ്പം സഞ്ചരിക്കാനുള്ള അനുവാദം തനിക്ക് അന്ന് ലഭിച്ചില്ല. സ്ഥാനാർത്ഥി താനായിരുന്നിട്ടും അന്നത്തെ ലോക്‌സഭ എംപിക്കായിരുന്നു പ്രാധാന്യം നൽകിയത്. വേദിയിലും തനിക്ക് അവഗണന നേരിടേണ്ടി വന്നു. അതിനാൽ ഇന്ന് ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിക്കൊപ്പം ഒരു വാഹനത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞത് മധുരപ്രതികാരമാണെന്ന് മാധ്യമങ്ങളോട് പത്മജ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്ന് എൻഡിഎ സ്ഥാനാർത്ഥികളാണ് മോദിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുത്തത്. പത്മജയ്ക്ക് പുറമേ സിസി മുകുന്ദൻ, കെ കെ അനീഷ് കുമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. പിഎംഒയിൽ നിന്നും നേരിട്ടാണ് മൂന്ന് സ്ഥാനാർത്ഥികളെ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാൻ തെരഞ്ഞെടുത്തത്. ഇവർക്ക് പുറമേ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വാഹനത്തിൽ ഉണ്ടായിരുന്നു.


