തൃശ്ശൂർ : പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപത്തുനിന്ന് കൈക്കൂലി വാങ്ങിയ പണവുമായി എക്സൈസ് ഇൻസ്പെക്ടറെ വിജിലൻസ് സംഘം പിടികൂടി. ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വലക്കാവ് സ്വദേശി ഹരീഷാണ് പിടിയിലായത്. സംഘത്തെ കണ്ട് ഇയാൾ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ 32,500 രൂപ വിജിലൻസ് സംഘം കണ്ടെടുത്തു.
ബാർ, കള്ളുഷാപ്പ് ഉടമകളിൽ നിന്ന് ഇയാൾ സ്ഥിരമായി മാസപ്പടി കൈപ്പറ്റാറുണ്ടെന്നും, വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസമാണ് പണം കൈപ്പറ്റാറുള്ളതെന്നും വിജിലൻസിനു വിവരം ലഭിച്ചിരുന്നു. ഒരു മാസത്തിലേറെയായി ഇയാളുടെ സഞ്ചാരം വിജിലൻസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകീട്ട് ആറു മണിയോടെ ഇയാളുടെ കാർ പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപം വെച്ച് വിജിലൻസ് തടയുകയായിരുന്നു.


