കൈപമംഗലം : വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പിടികൂടി. ചെന്ത്രാപ്പിന്നി കണ്ണമ്പുള്ളി വീട്ടിൽ മുരുകൻ എന്ന വിബിൻ (37) നെയാണ് ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
2021-ലാണ് കേസിനാസ്പദമായ സംഭവം. മുൻ വിരോധത്താൽ എടത്തിരുത്തി കൂട്ടാലപറമ്പ് കോറോട്ടു വീട്ടിൽ സുവിലാലിനെ (37) വീട്ടിൽ നിന്നും മോട്ടോർ സൈക്കിളിൽ കയറ്റി പാടത്തേക്ക് കൊണ്ടുപോയ ശേഷം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഈ കേസ്സിൽ കോടതിയിൽ ജാമ്യമെടുത്ത ശേഷം വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോവുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്ത പ്രതിയെ പിടികൂടാൻ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
പ്രതി ദുബായിൽ നിന്നും കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നെടുമ്പാശ്ശേരിയിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത്.
കൈപമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൈപമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ ടി ബിജിത്ത്, ജി എസ് ഐ ജോഷർ, സിവിൽ പോലീസ് ഓഫീസർ ഷൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


