വാടാനപ്പള്ളി : ചേറ്റുവയിൽ വിവാഹത്തിരക്കിനിടയിൽ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ കൈയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. നടുവിൽക്കര സ്വദേശികളായ വധൂവരൻ്റെ വിവാഹമാണ് ചേറ്റുവയിലെ ഹാളിൽ നടന്നത്.
വധൂവരൻ്റെ വീട് നടുവിൽക്കരയിൽ ആയതിനാൽ ക്ഷണപ്രകാരം ഗ്രാമത്തിലെ ഒട്ടുമിക്ക ആളുകളും ബന്ധുക്കളുമടക്കം വിവാഹത്തിന് വൻ തിരക്കായിരുന്നു. ഇതിനിടയിലാണ് തമിഴ്നാട് സ്വദേശിനിയാണെന്ന് സംശയിക്കുന്ന യുവതി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. തിരക്കിനിടയിൽ യുവതി പിറകിലൂടെ കൈയിട്ടാണ് മാല പൊട്ടിക്കാൻ തുനിഞ്ഞത്. കഴുത്ത് വലിഞ്ഞതോടെയാണ് വീട്ടമ്മയുടെ ശ്രദ്ധയിൽ പെട്ടത്. ഇവർ യുവതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.
ബഹളമായതോടെ വിവാഹത്തിനെത്തിയവർ യുവതിയെ കൈകാര്യം ചെയ്ത ശേഷം പൊലീസിനെ വിളിച്ചു വരുത്തി ഏൽപ്പിക്കുകയായിരുന്നു. യുവതിയുടെ ഒപ്പം മറ്റൊരു സ്ത്രീയും ഇവിടെ എത്തിയിരുന്നെങ്കിലും തിരക്കിലും ബഹളത്തിനിടയിൽ ഇവർ രക്ഷപ്പെടുകയായിരുന്നു. ചേറ്റുവ ചന്ദനകുടം നേർച്ചയും നടന്നു വരുകയാണ്. നേർച്ചയിലെ തിരക്കിനിടയിൽ മാല കവരാനുള്ള ലക്ഷ്യത്തിലാണ് മാല മോഷ്ടാക്കളായ വനിത സംഘം ചേറ്റുവയിൽ എത്തിയതെന്ന് സംശയമുണ്ട്.
ഉത്സവങ്ങളിലും നേർച്ചക്കും പെരുന്നാളിനും വിവാഹങ്ങളിലും തിരക്കുള്ള ബസ് യാത്രക്കിടയിലും കയറി മാല പൊട്ടിച്ച് കടന്നു കളയുക എന്ന ലക്ഷ്യത്തിലാണ് മോഷ്ടാക്കൾ എത്തിയിട്ടുള്ളത്. അതേ സമയം മണികൂറോളം ചോദ്യം ചെയ്തിട്ടും യുവതി പ്രതികരിക്കുന്നില്ലെന്ന് വാടാനപ്പള്ളി പൊലീസ് പറഞ്ഞു.




