തൃശ്ശൂർ : വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കിയും കുടമാറ്റത്തിന്റെ സമയം കുറച്ചും മറ്റ് ചടങ്ങുകളില്‍ മാറ്റമില്ലാതെയുമാണ് ഇക്കുറി പൂരം. ഇന്ന് രാവിലെ 11 ന് ഘടക ക്ഷേത്രങ്ങളിലൊന്നായ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തും. ഇതോടെ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് തുടക്കമാകും.
നാളെ രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലെത്തുക. തുടര്‍ന്നു മറ്റു ഘടക പൂരങ്ങളുമെത്തും. ചെമ്ബുക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം, പനമുക്കുംപള്ളി ശാസ്താ ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം, ലാലൂര്‍ ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ്, കാരമുക്ക് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള പൂരങ്ങള്‍ തുടര്‍ന്നെത്തും.
രാവിലെ 11ന് തിരുവമ്ബാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് ബ്രഹ്‌മസ്വം മഠത്തിന് മുന്നില്‍ തുടക്കമാകും. രണ്ടിനാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം വടക്കുംനാഥ ക്ഷേത്ര മതില്‍ക്കകത്തെ ഇലഞ്ഞിച്ചുവട്ടില്‍ ആരംഭിക്കുക. അഞ്ചിന് തെക്കോട്ടിറക്കവും തുടര്‍ന്നു കുടമാറ്റവും. രാത്രിയില്‍ പൂരങ്ങളുടെ തനിയാവര്‍ത്തനം. 27നു രാവിലെ തിരുവമ്ബാടി, പാറമേക്കാവ് വിഭാഗങ്ങളുടെ പകല്‍പ്പൂരത്തിന് ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരച്ചടങ്ങുകള്‍ സമാപിക്കും.


