ചേലക്കര പുലാക്കോട് യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. തോട്ടുപാലം 27 കാരനായ അൻസാർ അലിയാണ് മരിച്ചത്.
സംഭവത്തില്‍ 32 കാരനായ സഹോദരൻ അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങള്‍ക്കിടയിലെ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.
ഞായർ രാവിലെ 7 മണിയോടെയാണ് അൻസാറിനെ വീട്ടില്‍ തലയിലും പുറത്തും മുറിവേറ്റ നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 8 മണിയോടെ മരിച്ചു. തലയിലേറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
തലയില്‍ നാലിഞ്ച് നീളത്തിലും പുറത്ത് ഏഴിഞ്ച് നീളത്തിലും ആഴത്തിലുള്ള മുറിവുകള്‍ ഇൻക്വസ്റ്റ് സമയത്ത് തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഈ മുറിവുകള്‍ ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങിയത്. മരണം നടന്ന ദിവസം രാവിലെ ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ മുൻവാതിലും പിൻവാതിലും പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഈ അസ്വാഭാവികതയാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തിയത്. ഞായർ പുലർച്ചെ സഹോദരങ്ങള്‍ക്കിടയിലെ തർക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. പ്രതി അൻവർ ബസ് കണ്ടടക്ടർ ആണ്. ടാക്സി ഡ്രൈവർ ആണു മരിച്ച അൻസാർ. അവിവാഹിതനാണ്.


