കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സ തേടി എത്തിയ കുടുംബത്തിനാണ് ദുരനുഭവം. ചാട്ടുകുളം ആർത്താറ്റ് വീട്ടിൽ മഹേശ്വരന്റെ ഭാര്യ സുരഭിക്കും മകൻ സൗരവിനും (12) ആശുപത്രി കോമ്പൗണ്ടിനുള്ളിൽ വെച്ച് തെരുവ് നായയുടെ കടിയേറ്റു.
വയറുവേദനയെ തുടർന്ന് സൗരവിനെ ഡോക്ടറെ കാണിക്കാൻ മാതാപിതാക്കൾ ബൈക്കിൽ എത്തിയപ്പോഴാണ് നായ പെട്ടെന്ന് കുരച്ച് ചാടി ആക്രമിച്ചത്. ആദ്യം സൗരവിനാണ് കടിയേറ്റത്. ബൈക്ക് വെട്ടിച്ചതിനാൽ മഹേശ്വരൻ രക്ഷപ്പെട്ടു. അമ്മയ്ക്കും പരിക്കേറ്റു. ഇരുവർക്കും ഇന്നലെ തന്നെ പ്രതിരോധ കുത്തിവെപ്പ് നൽകി. കുന്നംകുളം താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.



