തൃശൂർ: ഡ്രൈവർക്ക് അപസ്‌മാരമുണ്ടായതിനെ തുടർന്ന് ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ തൃശൂർ ചാലക്കുടി ആനമല റോഡിൽ പത്തടിപ്പാലത്തിന് സമീപത്തുവച്ചായിരുന്നു സംഭവം. അതിരപ്പിള്ളിയിലേക്കുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് നഗരസഭാ ജീവനക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവരിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
ഡ്രൈവർ കൊട്ടേക്കാട്ട് സ്വദേശി വരുണിനാണ് വാഹനമോടിക്കുന്നതിനിടെ അപസ്മാരമുണ്ടായത്. കുഴൽമന്ദം മന്ദീരാദ് വീട്ടിൽ ബിന്ദുജ(34), ഇവരുടെ മകൻ അൻവേദ്(4), വടക്കുംതറ കളരിക്കൽ വീട്ടിൽ വേണുഗോപാൽ(52), പാലക്കാട് മലയത്ത് വീട്ടിൽ സരിത(44), ഇവരുടെ മകൾ ചാരുനേത്ര(12), പാലക്കാട് അൽഹിലാൽ വീട്ടിൽ മുഫിയ ബീവി(40) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാലക്കാട് നിന്നും പൊള്ളാച്ചി വഴിയായിരുന്നു സംഘം അതിരപ്പിള്ളിയിലേക്ക് വന്നത്. പത്തടിപ്പാലത്തിന് സമീപത്തുവച്ച് ഡ്രൈവർ വരുണിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട വാഹനം 15 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.


