
മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ചെങ്കൽ ഖനനം നടത്തുന്നവർക്ക് ഉദ്യോഗസ്ഥരുടെ പരിശോധനാ വിവരങ്ങൾ ചോർത്തി നൽകിയ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും സ്ക്വാഡുകൾ പരിശോധനയ്ക്കായി പുറപ്പെടുന്നത് മുതൽ അവരുടെ ഓരോ നീക്കങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഖനന മാഫിയയ്ക്ക് കൈമാറുകയായിരുന്നു ഇവരുടെ രീതി. ‘സ്‌ക്വാഡ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഗ്രൂപ്പുകളിലൂടെ ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ ലൊക്കേഷനും ചിത്രങ്ങളും തത്സമയം പങ്കുവെച്ചിരുന്നു. ഇതുവഴി ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് തന്നെ ഖനന ഉപകരണങ്ങളും വാഹനങ്ങളുമായി മാഫിയാ സംഘം കടന്നുകളയുകയാണ് പതിവ്.
രഹസ്യവിവരത്തെത്തുടർന്ന് വളാഞ്ചേരി പോലീസ് നടത്തിയ സൈബർ പരിശോധനയിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്ക് സംരക്ഷണമൊരുക്കി മാസപ്പടി വാങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പിടിച്ചെടുത്ത പ്രതികളുടെ ഫോണുകളിൽ നിന്ന് നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
The post ലോക്കേഷൻ പങ്കുവെക്കും, മാഫിയയെ രക്ഷിക്കും; വിവരങ്ങൾ ചോർത്തിയ സംഘം അറസ്റ്റിൽ appeared first on Express Kerala.



